ജെൻ സി പ്രക്ഷോഭത്തിൽ നേപ്പാൾ സർക്കാർ വീണു; പ്രധാനമന്ത്രി ശർമ ഒലി രാജിവച്ചു

Last Updated:

പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന്റെയും പ്രധാനമന്ത്രി ശർമ ഒലിയുടെയും ചില മന്ത്രിമാരുടെയും സ്വകാര്യ വസതികൾക്ക് പ്രക്ഷോഭകാരികൾ തീയിട്ടു

(Photo: AFP)
(Photo: AFP)
കാഠ്മണ്ഡു: സമൂഹമാധ്യമങ്ങളെ നിരോധിച്ചതിന്റെ പേരിൽ നേപ്പാളിൽ ആരംഭിച്ച ജെൻ സി (ജനറേഷൻ സെഡ്) പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു. സമൂഹമാധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചെങ്കിലും പ്രക്ഷോഭം രണ്ടാം ദിനവും കത്തിപ്പടർന്നതോടെ ഗത്യന്തരമില്ലാതെയാണ് രാജി. പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന്റെയും പ്രധാനമന്ത്രി ശർമ ഒലിയുടെയും ചില മന്ത്രിമാരുടെയും സ്വകാര്യ വസതികൾക്ക് പ്രക്ഷോഭകാരികൾ തീയിട്ടു.
പ്രക്ഷോഭകർ അക്രമാസക്തരായതിനെ തുടർന്ന് തലസ്ഥാനമായ കഠ്മണ്ഡു ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. വിമാനത്താവളങ്ങളുടെ പ്രവർത്തനം നിലച്ചു. മുൻ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡയുടെ വീട് പ്രക്ഷോഭകാരികൾ തകർത്തു. ചില മന്ത്രിമാരുടെയും നിരവധി നേതാക്കളുടെയും വീടുകളും തകർക്കപ്പെട്ടു. സർക്കാരിലുള്ള കൊലപാതകികളെ ശിക്ഷിക്കണമെന്നും കുട്ടികളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം രാജിവെച്ച ആഭ്യന്തര മന്ത്രി രമേഷ് ലേഖകിന്റെ വീടിന് നേരേയും ചൊവ്വാഴ്ച ആക്രമണമുണ്ടായി. രമേഷ് ലേഖകിന്റെ നായ്കാപിലെ വസതി പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. കിര്‍ത്തിപുരിലെ മുനിസിപ്പാലിറ്റി കെട്ടിടവും പ്രതിഷേധക്കാര്‍ തീവെച്ച് നശിപ്പിച്ചു. മുന്‍ ഉപപ്രധാനമന്ത്രി രഘുവീര്‍ മഹാസേതിന്റെ വീടിന് നേരേ കല്ലേറും ഉണ്ടായി. ചൊവ്വാഴ്ചത്തെ പ്രക്ഷോഭങ്ങള്‍ക്കിടെ പ്രതിഷേധക്കാരായ രണ്ടുപേര്‍ക്ക് വെടിയേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
advertisement
കലാപം അന്വേഷിക്കാൻ പ്രത്യേക സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. കലാപത്തിൽ ഇന്നലെ 19 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇന്നും രൂക്ഷമായ സംഘർഷമാണ് ഉണ്ടായത്. വാട്സാപ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, യുട്യൂബ് എന്നിവയടക്കം 26 സമൂഹമാധ്യമ സൈറ്റുകൾ കഴിഞ്ഞ വ്യാഴാഴ്ച സർക്കാർ നിരോധിച്ചതോടെയാണ് പ്രക്ഷോഭം ആരംഭിച്ചത്. ഐടി, വാർത്താവിനിമയ മന്ത്രാലയത്തിൽ സൈറ്റുകൾ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാതെ വന്നതോടെയാണ് സർക്കാർ നടപടിയെടുത്തത്.
ടിക്ടോക് ഉൾപ്പെടെ ചില സമൂഹമാധ്യമങ്ങൾ രാജ്യത്ത് രജിസ്ട്രേഷൻ എടുത്തു പ്രവർത്തിക്കുന്നുണ്ട്. വ്യാജവാർത്തകളും വിദ്വേഷപ്രചരണങ്ങളും തടയാനുള്ള നടപടികളുടെ ഭാഗമായി സമൂഹമാധ്യമങ്ങളെ ചട്ടവിധേയമാക്കാനാണ് രജിസ്ട്രേഷൻ നിർബന്ധമാക്കിയതെന്നാണ് സർക്കാർ വിശദീകരിച്ചത്. എന്നാൽ, ഇത് അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനും സെൻസർഷിപ്പ് ഏർപ്പെടുത്താനുമുള്ള നീക്കമാണെന്നു വിമർശിച്ചാണ് യുവജനങ്ങൾ രംഗത്തിറങ്ങിയത്. നിരോധനം പിൻവലിക്കാനാവശ്യപ്പെട്ട് ‘ജെൻ സി’ ബാനറുമായി പാർലമെന്റ് മന്ദിരത്തിനു മുന്നിൽ പ്രതിഷേധിച്ച യുവാക്കൾ സർക്കാർവിരുദ്ധ മുദ്രാവാക്യമുയർത്തി.
advertisement
സമൂഹ മാധ്യമങ്ങള്‍ ലഭ്യമല്ലാതായതോടെയാണ് കഴിഞ്ഞദിവസങ്ങളില്‍ സ്‌കൂള്‍, കോളേജ് യൂണിഫോമുകള്‍ ധരിച്ച് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ആരംഭിച്ച പ്രക്ഷോഭം പൊഖറ, ബട്വാള്‍, ഭൈരഹവ, ഭരത്പുര്‍, ഇതാഹരി, ഡമകക് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു. പാര്‍ലമെന്റ് മന്ദിരമുള്‍പ്പെടെയുള്ള നിയന്ത്രിതമേഖലകളിലേക്ക് ബാരിക്കേഡുകള്‍ മറികടന്ന് പ്രക്ഷോഭകര്‍ പ്രവേശിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ലാത്തിവീശുകയും റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ചെയ്തു. പ്രക്ഷോഭകര്‍ പാര്‍ലമെന്റിന്റെ പ്രവേശനകവാടം തകര്‍ക്കുകയും വളപ്പില്‍ തീയിടുകയും ചെയ്തതിനാലാണ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. ‌
മലയാളം വാർത്തകൾ/ വാർത്ത/World/
ജെൻ സി പ്രക്ഷോഭത്തിൽ നേപ്പാൾ സർക്കാർ വീണു; പ്രധാനമന്ത്രി ശർമ ഒലി രാജിവച്ചു
Next Article
advertisement
ഹരിയാനയിൽ സ്‌ഫോടകവസ്തു പിടികൂടിയ കേസിൽ വനിതാ ഡോക്ടറും നിരീക്ഷണത്തിൽ; കാറിൽ നിന്ന് തോക്കും വെടിയുണ്ടകളും
ഹരിയാനയിൽ സ്‌ഫോടകവസ്തു പിടികൂടിയ കേസിൽ വനിതാ ഡോക്ടറും നിരീക്ഷണത്തിൽ; കാറിൽ നിന്ന് തോക്കും വെടിയുണ്ടകളും
  • ഹരിയാനയിൽ 350 കിലോഗ്രാമിലധികം സ്ഫോടകവസ്തുക്കളും അത്യാധുനിക ആയുധങ്ങളും പിടികൂടി.

  • വനിതാ ഡോക്ടർ ഉൾപ്പെടെ നിരവധി പ്രൊഫഷണലുകൾ ഭീകരവിരുദ്ധ പോരാട്ടത്തിൽ നിരീക്ഷണത്തിൽ.

  • ഡൽഹി-എൻസിആർ മേഖലയിൽ വലിയ ആക്രമണങ്ങൾ നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇവ കൊണ്ടുവന്നത്.

View All
advertisement