ന്യൂസിലാൻഡ്: അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ. അടുത്ത മാസം ഏഴിന് രാജിവയ്ക്കും. ഒരു തെരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജം ഇല്ലെന്ന് ജസീന്ത വ്യക്തമാക്കി. ഒക്ടോബര്‍ 14ന് ന്യൂസീലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. കാലാവധി തീരാൻ പത്തുമാസം ശേഷിക്കെയാണ് പടിയിറക്കം. അടുത്ത മാസം 7ന് ലേബർ പാർട്ടി നേതാവ് സ്ഥാനവും ഒഴിയും. തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്നും ജസിൻഡ അറിയിച്ചു. പകരക്കാരനെ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്നും ജസീന്ത ആർഡെൻ വ്യക്തമാക്കി. ജനുവരി 22 ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി തന്റെ പാർട്ടി തിരഞ്ഞെടുപ്പ് നടത്തുമെന്നും അവർ പറഞ്ഞു.
‘എന്നെ സംബന്ധിച്ചിടത്തോളം സമയമായി എന്നാണ് സ്ഥാനമൊഴിയുന്നതിനെ കുറിച്ച് ലേബർ പാർട്ടി അംഗങ്ങളുടെ മീറ്റിങ്ങിൽ ജസിൻഡ പറഞ്ഞത്. ഞാനൊരു മനുഷ്യനാണ്. നമുക്ക് കഴിയുന്നിടത്തോളം കാലം നമ്മൾ പ്രവർത്തിക്കും അതിനു ശേഷം സമയമാകും. എന്നെ സംബന്ധിച്ചിടത്തോളം സമയമായി. ഇത്തരത്തിൽ വിശേഷപ്പെട്ട ഒരു പദവി ഒരു ഉത്തരവാദിത്തമാണ്. രാജ്യത്തെ നയിക്കാൻ നിങ്ങൾ എപ്പോഴാണ് ഉചിതമെന്നും എപ്പോഴാണ് ഉചിതമല്ലെന്നും തിരിച്ചറിയാനുള്ള ഉത്തരവാദിത്തം. ഈ പദവി എന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുപോലെ ഇനി ഇത് നീതികരമായി നിർവഹിക്കാനാകില്ലെന്നും. അതിനാലാണ് പദവി ഒഴിയുന്നത്. ഇനിയൊരു തിരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജമില്ല’ –ജസിൻഡ പറഞ്ഞു. രാജിയ്ക്കു പിന്നിൽ യാതൊരു രഹസ്യവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ആർഡേണിന്റെ രാജിയെ തുടർന്ന് നിരവധി പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഒരു ട്വീറ്റിൽ ആർഡേണിന്റെ സേവനത്തിന് നന്ദി പറഞ്ഞു, ആർഡേണിനെപ്പോലുള്ള ഒരു നേതാവ് ഒരാൾക്ക് എങ്ങനെ സഹാനുഭൂതിയോടെയും ഉൾക്കാഴ്ചയോടെയും നയിക്കാമെന്ന് കാണിക്കുന്നുവെന്ന് പറഞ്ഞു. സഹാനുഭൂതിയും ഉൾക്കാഴ്ചയും ശക്തമായ നേതൃത്വഗുണങ്ങളാണെന്ന് അവൾ തെളിയിച്ചു. ജസീന്ദ ന്യൂസിലൻഡിന് വേണ്ടി കഠിനമായി വാദിക്കുന്നവളാണ്, നിരവധി പേർക്ക് പ്രചോദനവും എനിക്ക് മികച്ച സുഹൃത്തുമാണ്,” അൽബനീസ് ട്വീറ്റ് ചെയ്തു.
2017-ൽ തന്റെ 37-ാം വയസ്സിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസിൻഡ. 2017ൽ സഖ്യ സർക്കാരിന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ജസിൻഡ മൂന്നു വർഷത്തിനിപ്പുറം തന്റെ കക്ഷിയായ ലേബർ പാർട്ടിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്രിയായി. ന്യൂസീലൻഡിന്റെ 50 വർഷത്തെ ചരിത്രത്തിൽ മറ്റൊരു പാർട്ടിക്കും നൽകാത്ത സീറ്റുകൾ ലേബറിനു നൽകിയാണു ജനം അന്ന് വിധിയെഴുതിയത്. 1996നു ശേഷം ന്യൂസീലൻഡിൽ ആദ്യമായാണ് ഒരു കക്ഷി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയത്. എന്നാൽ ഏതാനും മാസങ്ങളായി ജസീൻഡയ്ക്കും സർക്കാരിനും ജനപ്രീതിയിൽ ഇടിവു നേരിട്ടിരുന്നു.കോവിഡ് -19 മഹാമാരിയിലൂടെയും ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ നടന്ന ഭീകരാക്രമണം ഉൾപ്പെടെയുള്ള സമയങ്ങളില്‍ അവർ ന്യൂസിലാൻഡിനെ നയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.