പാക്കിസ്ഥാന്റെ സാമ്പത്തിക വളർച്ച രണ്ട് ശതമാനം കുറയുമെന്ന് ലോകബാങ്ക്; 2024ൽ സ്ഥിതി മെച്ചപ്പെടുമെന്നും റിപ്പോർട്ട്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഏഷ്യൻ രാജ്യങ്ങളിൽ പാക്കിസ്ഥാനെയാകും ഇത്തവണ സാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് റിപ്പോർട്ട്
നടപ്പുവർഷത്തിൽ പാക്കിസ്ഥാന്റെ സാമ്പത്തിക വളർച്ച രണ്ട് ശതമാനം കുറയുമെന്ന് ലോകബാങ്കിന്റെ പ്രവചനം. ലോകബാങ്കിന്റെ ഗ്ലോബൽ ഇക്കണോമിക് പ്രോസ്‌പെക്‌ട്‌സ് റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം ജൂണിലേക്കാൾ രണ്ട് ശതമാനം പോയിന്റ് ഇടിവാകും പാക്കിസ്ഥാനിൽ ഇത്തവണ ഉണ്ടാകുക. ഏഷ്യൻ രാജ്യങ്ങളിൽ പാക്കിസ്ഥാനെയാകും ഇത്തവണ സാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും റിപ്പോർട്ട് പറയുന്നു.
”ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ എന്നീ രാജ്യങ്ങളിലെ സമ്പദ്‍വ്യവസ്ഥ വളർച്ച പ്രാപിക്കാനാണ് സാധ്യത. പാകിസ്ഥാനിലെ വെള്ളപ്പൊക്കവും അഫ്ഗാനിസ്ഥാനിലെയും ശ്രീലങ്കയിലെയും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യം ഈ രാജ്യങ്ങളിലെ നിക്ഷേപത്തെയും ബാധിക്കും”, എന്നും റിപ്പോർട്ടിൽ പറയുന്നു.
2024-ൽ പാക്കിസ്ഥാന്റെ ജിഡിപി വളർച്ചാ നിരക്ക് 3.2 ശതമാനമായി മെച്ചപ്പെടുമെന്നും ലോകബാങ്കിന്റെ റിപ്പോർട്ട് പ്രവചിക്കുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക നയങ്ങളിൽ തുടരുന്ന അനിശ്ചിതത്വം പാകിസ്ഥാനെ കാര്യമായി ബാധിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
advertisement
2022ലുണ്ടായ വെള്ളപ്പൊക്കമാണ് രാജ്യത്തെ സാമ്പത്തിക വളർച്ച കുറയാനുള്ള പ്രധാന കാരമണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. വെള്ളപ്പൊക്കം പാക്കിസ്ഥാന്റെ ഏതാണ്ട് മൂന്നിലൊന്ന് പ്രദേശങ്ങളെയും സാരമായി ബാധിച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനത്തെയും വെള്ളപ്പൊക്കം ദുരിതത്തിലാക്കി. വെള്ളപ്പൊക്ക പുനരധിവാസത്തിനും പുനർനിർമാണത്തിനുമായി ഈ വർഷത്തെ ബജറ്റിന്റെ വലിയൊരു വിഹിതം ചെലവഴിക്കേണ്ടിവരും.
വെള്ളപ്പൊക്കം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഉദാരമായി സംഭാവന നൽകണമെന്ന് വിദേശത്ത് താമസിക്കുന്ന പാകിസ്താൻ പൗരൻമാരോട് ഇൻഫർമേഷൻ മന്ത്രി മറിയം ഔറംഗസേബ് അഭ്യർത്ഥിച്ചിരുന്നു. ദുരിതബാധിതർക്ക് അടിയന്തര സഹായം നൽകുന്നതിന് പാക്കിസ്ഥാന് 72.36 ബില്യൺ ആവശ്യമാണെന്നും സർക്കാർ പറഞ്ഞിരുന്നു. ഭക്ഷണത്തിനായും കേടുപാടുകൾ സംഭവിച്ച വീടുകളുടെ പുനർനിർമാണത്തിനായും കന്നുകാലികളുടെയും മറ്റു വളർത്തു മൃഗങ്ങളും ചത്തതു മൂലമുള്ള നഷ്ടം വീണ്ടെടുക്കാനും കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക പിന്തുണ ആവശ്യമാണ്.
advertisement
രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ, രൂപയുടെ ഇടിവ്, പണപ്പെരുപ്പം എന്നിവ രൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് രാജ്യത്തെ നടുക്കിയ വെള്ളപ്പൊക്കവും ഊര്‍ജപ്രതിസന്ധിയുമുണ്ടായത്. ഇത് സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ പാക്കിസ്ഥാനിൽ ഭക്ഷ്യവസ്തുക്കളുടെ വില അതിവേഗം ഉയരുകയാണ്. വിവിധ പ്രവിശ്യകളില്‍ ഗോതമ്പ് ക്ഷാമം രൂക്ഷമാണെന്നും അടിയന്തരമായി നാല് ലക്ഷം ചാക്ക് ഗോതമ്പ് ആവശ്യമാണെന്നും ബലൂചിസ്ഥാന്‍ ഭക്ഷ്യമന്ത്രി സമാറക് അചാക്‌സായി പറഞ്ഞിരുന്നു. പാകിസ്ഥാനിലെ ജനങ്ങളുടെ പ്രധാന ഭക്ഷണമാണ് ഗോതമ്പ്. നിലവില്‍ കടകളില്‍ നിന്ന് ലഭ്യമാകുന്ന ഗോതമ്പിന്റെ വില ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. കറാച്ചിയില്‍ ഒരു കിലോഗ്രാം ഗോതമ്പിന്റെ വില 140 മുതല്‍ 160 രൂപ വരെയാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 18, 2023 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പാക്കിസ്ഥാന്റെ സാമ്പത്തിക വളർച്ച രണ്ട് ശതമാനം കുറയുമെന്ന് ലോകബാങ്ക്; 2024ൽ സ്ഥിതി മെച്ചപ്പെടുമെന്നും റിപ്പോർട്ട്