ന്യൂസിലാൻഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ പള്ളിയിൽ നിന്നാണ് അൻപതാമത്തെ മൃതദേഹം ലഭിച്ചത്. ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട അൽനൂർ പള്ളിയിൽ നിന്ന് മൃതശരീരങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് അൻപതമാത്തെ മൃതദേഹവും ലഭിച്ചതെന്നാണ് ന്യൂസിലാൻഡ് പൊലീസ് കമ്മീഷണർ മൈക് ബുഷ് അറിയിച്ചിരിക്കുന്നത്.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ഒരു പ്രാഥമിക പട്ടിക മാത്രം ഇവരുടെ കുടുംബാംഗങ്ങളുമായി പങ്ക് വച്ചിട്ടുണ്ടെന്നും ആരുടെയും മൃതദേഹങ്ങൾ ഇത് വരെ വിട്ടു നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം വെടിവയ്പ്പിൽ പരിക്കേറ്റവരുടെ എണ്ണവും അൻപതായി ഉയർന്നിട്ടുണ്ട്. ഇതിൽ ഒരു നാല് വയസുകാരി ഉൾപ്പെടെ 12 പേരുടെ നില അതീവ ഗുരുതരമാണ്.
രണ്ട് ദിവസം മുൻപാണ് ന്യൂസിലാൻഡിലെ രണ്ട് പള്ളികളിലായി വെടിവയ്പ്പുണ്ടായത്. സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മുസ്ലിംപള്ളിയിലും ലിൻവുഡ് പള്ളിയിലുമാണ് വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ ആക്രമണം ഉണ്ടായത്.
മുസ്ലിം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവവവുമായി ബന്ധപ്പെട്ട് ബ്രെന്റൺ ഹാരിസ് ടറന്റ് എന്ന 28 കാരൻ പൊലീസ് കസ്റ്റഡിയിലാണ്. മറ്റ് മൂന്ന് പേരെ കൂടി കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ഇവർക്ക് കൃതൃത്തിൽ പങ്കില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.