ബ്രിട്ടണില്‍ വിവാദത്തിന് തുടക്കം കുറിച്ച് ആദ്യമായി മതപഠന കേന്ദ്രത്തിന്റെ തലവന്‍ ഓഫ്സ്റ്റഡ് ചെയര്‍മാന്‍
- Published by:Sneha Reghu
- news18-malayalam
Last Updated:
യുകെയിലെ വിദ്യാഭ്യാസ മേഖലയെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ഓഫ്സ്റ്റഡ്
ബ്രിട്ടണില്‍ ഓഫ്സ്റ്റഡിന്റെ ഇടക്കാല ചെയര്‍മാനായി മതപഠന കേന്ദ്രത്തിന്റെ നേതാവിനെ നിയമിച്ചതായി റിപ്പോര്‍ട്ട്. ഹമീദ് പട്ടേലിനെയാണ് ഓഫ്സ്റ്റഡിന്റെ ചെയര്‍മാനായി നിയമിച്ചത്. ഇതാദ്യമായാണ് ഒരു മതപഠനകേന്ദ്ര നേതാവിനെ ഈ പദവിയിലേക്ക് നിയമിക്കുന്നത്. യുകെയിലെ വിദ്യാഭ്യാസ മേഖലയെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ഓഫ്സ്റ്റഡ്.
താല്‍ക്കാലികമായാണ് ഹമീദ് പട്ടേലിനെ ഈ പദവിയില്‍ നിയമിച്ചിരിക്കുന്നത്. നിലവിലെ ചെയര്‍മാന്‍ ഡാം ക്രിസ്റ്റിന്‍ റയാന്‍ പദവി ഒഴിഞ്ഞതോടെയാണ് ഈ സ്ഥാനത്തേക്ക് ഹമീദ് പട്ടേല്‍ എത്തിയത്. പുതിയ ചെയര്‍മാന്‍ എത്തുന്നത് വരെ ഹമീദ് പട്ടേല്‍ ഈ പദവിയില്‍ തുടരും.
നിരവധി ഇസ്ലാമിക് സ്‌കൂളുകള്‍ ഉള്‍പ്പെടെ ഏകദേശം 40 പ്രൈമറി-സെക്കന്ററി സ്‌കൂളുകള്‍ നടത്തുന്ന സ്റ്റാര്‍ അക്കാദമിസ് ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവാണ് ഹമീദ് പട്ടേല്‍. ഈ ട്രസ്റ്റിന് കീഴില്‍ ഒരു ക്രിസ്ത്യന്‍ സ്‌കൂളും ഗ്രാമര്‍ സ്‌കൂളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഹമീദ് പട്ടേലിന്റെ നേതൃത്വത്തിലുള്ള പല സ്ഥാപനങ്ങളും ഓഫ്സ്റ്റഡ് മികച്ചതായി വിലയിരുത്തുന്നുണ്ട്.
advertisement
2019 മുതല്‍ ഓഫ്സ്റ്റഡിന്റെ ബോര്‍ഡ് അംഗമാണ് ഇദ്ദേഹം. നേരത്തെ ബ്ലാക്ക് ബേണിലെ തൗഹീദ്ദുല്‍ ഇസ്ലാം ഗേള്‍സ് ഹൈസ്‌കൂളിന്റെ പ്രധാനാധ്യാപകനായും ഹമീദ് സേവനമനുഷ്ടിച്ചിരുന്നു. ഈ പദവിയിലിരുന്ന സമയത്ത് സ്‌കൂളിന് പുറത്തും വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ആഴ്ചയിലൊരിക്കല്‍ ഖുറാന്‍ വായിക്കണമെന്നും പോപ് താരങ്ങളുടെ ഉള്‍പ്പെടെയുള്ള ഇസ്ലാമികമല്ലാത്ത ചിത്രങ്ങള്‍ അടങ്ങിയ സ്റ്റേഷനറി സാധനങ്ങള്‍ സ്‌കൂളിലേക്ക് കൊണ്ടുവരരുതെന്നും അദ്ദേഹം നിര്‍ദേശം പുറത്തിറക്കിയിരുന്നു.
2010ല്‍ സൗദി അറേബ്യന്‍ പുരോഹിതനായ ഷെയ്ഖ് അബ്ദുള്‍ റഹ്‌മാന്‍ അല്‍-സുദൈസ് പട്ടേലിന്റെ കീഴിലുള്ള സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് അദ്ദേഹം ജൂതന്‍മാരെ പന്നികള്‍ എന്ന് അഭിസംബോധന ചെയ്തതും വലിയ രീതിയില്‍ പ്രതിഷേധത്തിനിടയാക്കി. ജൂതന്‍മാരെ ഇല്ലാതാക്കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് ഷെയ്ഖ് പറയുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഹമീദ് പട്ടേല്‍ പ്രതികരിച്ചിരുന്നു. '' 50 ലക്ഷം ഫോളോവേഴ്‌സുള്ള ഈ വ്യക്തിയെ കാണാന്‍ പെണ്‍കുട്ടികള്‍ ആഗ്രഹിച്ചു. അവര്‍ അദ്ദേഹത്തെ യൂട്യൂബില്‍ കണ്ടിരുന്നു. അദ്ദേഹം 20 മിനിറ്റ് മാത്രമാണ് ഇവിടെ ചെലവഴിച്ചത്,'' 2013ല്‍ ഹമീദ് പട്ടേല്‍ സണ്‍ഡേ ടൈംസിനോട് പറഞ്ഞു.
advertisement
അതേസമയം ജൂതന്‍മാരെ പന്നികള്‍ എന്ന് വിശേഷിപ്പിച്ച ഒരു വ്യക്തിയെ സ്‌കൂളിലേക്ക് ക്ഷണിച്ച ഒരാള്‍ യുകെയിലെ സ്‌കൂളുകള്‍ പ്രകടനം വിലയിരുത്തുന്ന സ്ഥാപനത്തിന്റെ അധ്യക്ഷനാകുന്നതില്‍ ബ്രിട്ടണിലെ ജൂതവംശജര്‍ക്ക് ആശങ്കയുണ്ടെന്ന് ക്യാംപെയ്ന്‍ എഗനിസ്റ്റ് ആന്റി സെമിറ്റിസത്തിന്റെ വക്താവ് അറിയിച്ചു.
എന്നാല്‍ ട്രസ്റ്റിന് കീഴിലുള്ള സ്‌കൂളുകളില്‍ നിലവില്‍ ജൂത, സിഖ്, ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള പ്രഭാഷകരെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021ല്‍ വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് ഹമീദ് പട്ടേലിന് സര്‍ പദവി ലഭിച്ചു. പിന്നീട് ബ്രിട്ടണിലെ രാജാവിന്റെ കിരീടധാരണ ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു.
advertisement
ട്രസ്റ്റിന്റെ സ്‌കൂളുകളില്‍ ഭൂരിഭാഗവും ഇസ്ലാമിക പഠന കേന്ദ്രങ്ങളാണ്. എന്നാല്‍ വെള്ളക്കാരായ ആണ്‍കുട്ടികളെയും സഹായിക്കുമെന്ന് ഹമീദ് പട്ടേല്‍ പറഞ്ഞു.
'' വെള്ളക്കാരായ തൊഴിലാളിവര്‍ഗത്തില്‍പ്പെട്ട ആണ്‍കുട്ടികളില്‍ ഏഴിലൊരാള്‍ മാത്രമാണ് ഇംഗ്ലീഷിലും ഗണിതത്തിലും ജിസിഎസ്ഇ പാസാകുന്നുള്ളു. ഇതൊരു അപമാനമാണ്,'' 2020ല്‍ അദ്ദേഹം പറഞ്ഞു.
മതമൗലികവാദം സ്‌കൂളുകളെ സ്വാധീനിക്കുന്ന ഇക്കാലത്ത് ലിംഗഭേദമോ മതവിശ്വാസമോ പരിഗണിക്കാതെ തുല്യത ഉയര്‍ത്തിപ്പിടിക്കുന്ന ഏതൊരു ചെയര്‍മാനെയും പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് നാഷണല്‍ സെക്കുലര്‍ സൊസൈറ്റി അറിയിച്ചു.
'' ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ചില സ്‌കൂളുകള്‍ ഹമീദ് പട്ടേല്‍ നടത്തുന്നുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ സംഭാവന പരിഗണിച്ച് അദ്ദേഹത്തിന് സര്‍ പദവി നല്‍കി ആദരിച്ചിട്ടുണ്ട്. ഓഫ്സ്റ്റഡ് ബോര്‍ഡില്‍ അഞ്ച് വര്‍ഷത്തിലധികം പ്രവര്‍ത്തിച്ച അദ്ദേഹം നേതൃനിരയിലേക്ക് എത്തിയിരിക്കുകയാണ്. സ്ഥിരം അധ്യക്ഷനെ സ്റ്റേറ്റ് സെക്രട്ടറി നിയമിക്കും വരെ അദ്ദേഹം ഈ അധ്യക്ഷ പദവിയില്‍ തുടരും,'' ബ്രിട്ടണിലെ രാജാവിന്റെ ചീഫ് ഇന്‍സ്‌പെക്ടറായ സര്‍ മാര്‍ട്ടിന്‍ ഒലിവര്‍ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
March 18, 2025 12:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ബ്രിട്ടണില്‍ വിവാദത്തിന് തുടക്കം കുറിച്ച് ആദ്യമായി മതപഠന കേന്ദ്രത്തിന്റെ തലവന്‍ ഓഫ്സ്റ്റഡ് ചെയര്‍മാന്‍