സ്റ്റീഫൻ ഹോക്കിം​ഗിന്റെ സ്വകാര്യവസ്തുക്കൾ ലണ്ടൻ മ്യൂസിയം ഏറ്റെടുത്തു; അടുത്തവർഷം മുതൽ പ്രദർശിപ്പിക്കും

Last Updated:

അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കാത്ത സ്വകാര്യ ആർക്കൈവും പ്രസിദ്ധീകരിക്കാത്ത സ്വകാര്യ പ്രബന്ധങ്ങളുമെല്ലാം കേംബ്രിഡ്ജ് സർവകലാശാല ഏറ്റെടുത്ത് അവരുടെ ലൈബ്രറിയിൽ സൂക്ഷിക്കും. മരണപ്പെടുമ്പോൾ കേംബ്രിഡ്ജിലെ സെന്റർ ഫോർ തിയോററ്റിക്കൽ കോസ്മോളജിയിൽ റിസർച്ച് ഡയറക്ടറായിരുന്നു സ്റ്റീഫൻ ഹോക്കിംഗ്.

Stephen Hawking
Stephen Hawking
ശാസ്ത്രലോകം കണ്ട എക്കാലത്തെയും മികച്ച പ്രതിഭകളിൽ ഒരാളാണ് പ്രപഞ്ചോൽപത്തിയുടെ സത്യങ്ങൾ കണ്ടെത്തിയ സ്റ്റീഫൻ ഹോക്കിംഗ്. ശാസ്ത്രരംഗത്ത് മാത്രമല്ല ശാസ്ത്ര സത്യങ്ങളെക്കുറിച്ച് യുവജനങ്ങളോട് സംവദിക്കാനും അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു. സ്റ്റീഫൻ ഹോക്കിംഗ് മരിച്ചിട്ട് മൂന്ന് വർഷം പൂർത്തിയാവുന്നതിനിടെ അദ്ദേഹത്തിന്റെ ഓഫീസ് ഏറ്റെടുത്തിരിക്കുകയാണ് സയൻസ് മ്യൂസിയം ഗ്രൂപ്പും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറിയും. മഹാനായ ശാസ്ത്രജ്ഞന്റെ ഓർമകൾ ജനങ്ങൾക്ക് മുമ്പിൽ വീണ്ടും എത്തിക്കാൻ ഒരുങ്ങുകയാണെന്നും സയൻസ് മ്യൂസിയം ബ്ലോഗിലൂടെ അറിയിച്ചു.
സ്റ്റീഫൻ ഹോക്കിംഗ് ഉപയോഗിച്ചിരുന്ന സ്വകാര്യ വസ്തുക്കളായിരിക്കും മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്ന വീൽചെയർ, വിരലടയാളം രേഖപ്പെടുത്തി ഒപ്പിട്ട പന്തയ കരാറുകൾ, പ്രശസ്ത സിറ്റ്കോമായ ദി സിംപ്സൺസിലെ അദ്ദേഹത്തിന്റെ സ്ക്രിപ്റ്റ് എന്നിവയെല്ലാം ലണ്ടനിലെ സയൻസ് മ്യൂസിയത്തിൽ അടുത്തവർഷം മുതൽ പ്രദർശനത്തിന് എത്തും. മാത്രമല്ല, മറ്റു സ്ഥലങ്ങളിലുള്ളവർക്കായി പ്രദർശന വസ്തുക്കളുടെ ചിത്രങ്ങളടങ്ങിയ ഓൺലൈൻ കളക്ഷനും മ്യൂസിയം പുറത്തിറക്കും.
advertisement
അതേസമയം, അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കാത്ത സ്വകാര്യ ആർക്കൈവും പ്രസിദ്ധീകരിക്കാത്ത സ്വകാര്യ പ്രബന്ധങ്ങളുമെല്ലാം കേംബ്രിഡ്ജ് സർവകലാശാല ഏറ്റെടുത്ത് അവരുടെ ലൈബ്രറിയിൽ സൂക്ഷിക്കും. മരണപ്പെടുമ്പോൾ കേംബ്രിഡ്ജിലെ സെന്റർ ഫോർ തിയോററ്റിക്കൽ കോസ്മോളജിയിൽ റിസർച്ച് ഡയറക്ടറായിരുന്നു സ്റ്റീഫൻ ഹോക്കിംഗ്.
1942ൽ ജനിച്ച സ്റ്റീഫൻ ഹോക്കിംഗ് ആൽബർട്ട് ഐൻസ്റ്റീന് ശേഷം ഏറെ ആദരിക്കപ്പെട്ട ശാസ്ത്രജ്ഞനായിരുന്നു. സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞൻ എന്നതിനുമപ്പുറം ബ്ലാക് ഹോളുകൾ പുറപ്പെടുവിക്കുന്ന റേഡിയേഷനുകളെക്കുറിച്ചും കണ്ടെത്തി. അദ്ദേഹം എഴുതിയ ദ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ഗ്രന്ഥം ശാസ്ത്രത്തെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ചെറുപ്പത്തിലെ രോഗബാധിതനായി ശരീരം തളർന്ന് അദ്ദേഹം വീൽചെയറിലിരുന്നാണ് ലോകത്തെ മാറ്റിമറിച്ച ശാസ്ത്രസത്യങ്ങൾ കണ്ടെത്തിയത്. കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഹോക്കിംഗ് മറ്റുള്ളവരുമായി സംവദിച്ചത്.
advertisement
സ്റ്റീഫൻ ഹോക്കിംഗിന്റെ പല വാദങ്ങളും ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴി തെളിയിച്ചിട്ടുണ്ട്. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍ പ്രപഞ്ചോത്പത്തിയെക്കുറിച്ച് അന്നുവരെ ഉണ്ടായിരുന്ന ധാരണകളെ അപ്പാടെ തിരുത്തി. ഭൂഗുരുത്വം, പ്രപഞ്ച ഘടന, ക്വാണ്ടം തിയറി, തെര്‍മോ ഡൈനാമിക്‌സ് തുടങ്ങി വ്യത്യസ്ത ധ്രുവങ്ങളില്‍ നിലനിന്നിരുന്ന ശാസ്ത്രശാഖകളെ ബന്ധിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങള്‍. സ്ഥൂലപ്രപഞ്ചവുമായി ബന്ധപ്പെട്ട ആപേക്ഷികതാ സിദ്ധാന്തവും അതിസൂക്ഷ്മമായ കണങ്ങളെ സംബന്ധിക്കുന്ന ക്വാണ്ടം സിദ്ധാന്തവും ഒരേ രീതിയിൽ വിശദീകരിച്ച് എല്ലാ പ്രതിഭാസങ്ങള്‍ക്കുമായി ഏക സിദ്ധാന്തം എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു.
advertisement
ശാസ്ത്ര പാണ്ഡിത്യത്തോടൊപ്പം പോലെ പ്രശസ്തമായിരുന്നു കാമുകിയായ ജെയ്നുമായുള്ള അദ്ദേഹത്തിന്റെ പ്രണയം. ഹോക്കിംഗുമൊത്തുള്ള ജീവിതത്തെക്കുറിച്ച് ജെയ്ന്‍ എഴുതിയ 'ട്രാവലിങ് ടു ഇൻഫിനിറ്റി: മൈ ലൈഫ് വിത് സ്റ്റീഫൻ' എന്ന പുസ്തകം 2014ല്‍ 'തിയറി ഓഫ് എവരിതിങ്' എന്ന പേരില്‍ സിനിമയായി. ജെയിംസ് മാര്‍ഷ് സംവിധാനം ചെയ്ത സിനിമയില്‍ എഡ്ഡി റെഡ്‌മെയ്ന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനെയും ഫെലിസിറ്റി ജോണ്‍സ് ജെയ്ന്‍ ഹോക്കിങ്ങിനെയും അവതരിപ്പിച്ചു.
Keywords: Stephen Hawking, Museum, London, സ്റ്റീഫൻ ഹോക്കിംഗ്, മ്യൂസിയം, ലണ്ടൻ
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
സ്റ്റീഫൻ ഹോക്കിം​ഗിന്റെ സ്വകാര്യവസ്തുക്കൾ ലണ്ടൻ മ്യൂസിയം ഏറ്റെടുത്തു; അടുത്തവർഷം മുതൽ പ്രദർശിപ്പിക്കും
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement