ഖുറാന്‍ കത്തിക്കല്‍; പാകിസ്ഥാനില്‍ സ്വീഡനെതിരെ പ്രതിഷേധം ശക്തം
- Published by:Vishnupriya S
- news18-malayalam
Last Updated:
ആയിരക്കണക്കിന് മുസ്ലീങ്ങളാണ് വെള്ളിയാഴ്ച പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്
സ്വീഡനില്‍ പരസ്യമായി വിശുദ്ധ ഖുറാന്‍ കത്തിച്ച സംഭവത്തില്‍ പാകിസ്ഥാനില്‍ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് മുസ്ലീങ്ങളാണ് വെള്ളിയാഴ്ച പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ പ്രതികരിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും രംഗത്തെത്തിയിരുന്നു. ലാഹോര്‍, കറാച്ചി എന്നീ നഗരങ്ങളിലും ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഒത്തുകൂടിയിരുന്നു. സ്വീഡന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.
ഇസ്ലാമാബാദില്‍ അഭിഭാഷകരും പ്രതിഷേധവുമായി എത്തിയിരുന്നു. വിശുദ്ധ ഖുറാന്റെ കോപ്പികള്‍ ഉയര്‍ത്തി സുപ്രീം കോടതിയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധപ്രകടനം നടത്തിയത്. നഗരത്തിലെ പള്ളികള്‍ക്ക് മുന്നിലെത്തി വിശ്വാസികളും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. സ്വീഡനുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം. പാകിസ്ഥാനിലെ വടക്ക്പടിഞ്ഞാറന്‍ മേഖലയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷ സമുദായവും ഖുറാന്‍ കത്തിക്കലില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.
advertisement
പാകിസ്ഥാനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ തെഹ്രീക് -ഇ-ഇന്‍സാഫ്, ഇസ്ലാമിസ്റ്റ് ജമാത്ത്-ഇ-ഇസ്ലാമി പാകിസ്ഥാന്‍ എന്നിവയുടെ അനുയായികളും പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ലാഹോര്‍, കറാച്ചി, പെഷവാര്‍ എന്നിവയുള്‍പ്പെടയുള്ള നഗരങ്ങളിലാണ് പ്രതിഷേധപ്രകടനം നടത്തിയത്.
” എന്തുകൊണ്ടാണ് സ്വീഡിഷ് പോലീസ് ഖുറാന്‍ കത്തിക്കാന്‍ അനുവദിച്ചത്,” എന്നാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ചോദിച്ചത്.തെരുവുകള്‍ കീഴടക്കി ഇതിനുള്ള മറുപടി സ്വീഡന് നല്‍കണമെന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.” ഖുറാന്റെ കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടാണ്. ഞങ്ങളെല്ലാവരും രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും,’ അദ്ദേഹം പറഞ്ഞു.
advertisement
മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രതിഷേധം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ”നമ്മുടെ വിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്ന ഇസ്ലാമോഫോബിക് ചിന്തകള്‍ക്ക് ഉദാഹരണമാണ് സ്വീഡനില്‍ നടന്നത്,’ എന്നാണ് പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞത്. സംഭവം മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള പള്ളിയ്ക്ക് മുന്നില്‍ ഇറാഖ് വംശജന്‍ പരസ്യമായി വിശുദ്ധ ഖുറാന്‍ കത്തിച്ചത്. സംഭവത്തെ അപലപിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. സ്വീഡനിലെ മുസ്ലീം നേതാക്കളും സംഭവത്തെ അപലപിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 08, 2023 2:50 PM IST