US Election 2020| അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്; തപാലിലൂടെയും മറ്റും ഇതിനോടകം വോട്ട് ചെയ്തത് 10 കോടി പേർ
- Published by:Rajesh V
- news18-malayalam
Last Updated:
നാല് നിർണായക സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ മുന്നിട്ട് നിൽക്കുന്നുവെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ പോൾ ഫലം.
വാഷിങ്ടൺ: 46ാമത് യുഎസ് പ്രസിഡന്റ് സ്ഥാനത്തിനായി ഡൊണാൾഡ് ട്രംപും ജോബൈഡനും തമ്മിലുള്ള തീപാറുന്ന പ്രചാരണത്തിനൊടുവിൽ അമേരിക്ക പോളിങ് ബൂത്തിലേക്ക്. മൂന്നിന് പുലർച്ചെതന്നെ (ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയോടെ) എല്ലാ സംസ്ഥാനങ്ങളിലും പോളിങ് ബൂത്തുകൾ സജ്ജമാകും. കോവിഡ് പശ്ചാത്തലത്തിൽ തപാലിലൂടെയും മുൻകൂർ വോട്ടിങ്ങിലൂടെയും ഏകദേശം 10 കോടി പേർ ഇതിനോടകം വോട്ടുചെയ്തുകഴിഞ്ഞെന്നാണ് കണക്കാക്കുന്നത്. പുതിയ വോട്ടർമാരുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. തപാൽ വോട്ടുകളുടെ എണ്ണം കൂടിയതിനാൽ വോട്ടുകൾ എണ്ണുന്നതിൽ കാലതാമസമുണ്ടാകാനിടയുണ്ട്. അതിനാൽ, ഫലം എന്നറിയാമെന്ന കാര്യത്തിൽ ഇത്തവണ തീർച്ചയില്ല.
Also Read- വോട്ട് കൂടുതൽ കിട്ടിയാലും തോറ്റുപോകും; അമേരിക്കൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഇലക്ട്രൽ കോളേജുകൾ
നാല് നിർണായക സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ മുന്നിട്ട് നിൽക്കുന്നുവെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ പോൾ ഫലം. 2016 തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്ന വോട്ടർമാരുടെ നല്ലൊരുഭാഗം ഈ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ടുചെയ്യാനെത്തിയതാണ് കാരണമെന്നാണ് വിലയിരുത്തൽ. ന്യൂയോർക്ക് ടൈംസും സിയന്ന കോളേജും സംയുക്തമായി നടത്തിയ പോൾഫല പ്രകാരം, ഇരുപാർട്ടികൾക്കും തുല്യശക്തിയുള്ള വടക്കൻ സംസ്ഥാനങ്ങളായ വിസ്‌കോൺസിൻ, പെൻസിൽവേനിയ, ഫ്ളോറിഡ, അരിസോണ തുടങ്ങിയയിടങ്ങളിലാണ് ബൈഡൻ ലീഡ് ചെയ്യുന്നത്. വിസ്കോൺസിനിലാണ് ബൈഡന്റെ ശക്തി ഏറ്റവും കൂടുതൽ പ്രകടമായി കാണുന്നത്. ഇവിടെ വലിയ ഭൂരിപക്ഷമാണ് ബൈഡനുള്ളത്.
advertisement
അതേസമയം, 74 കാരനായ പ്രസിഡന്റ് ട്രംപ് ഞായറാഴ്ച ആത്മവിശ്വാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. ട്രംപിന്റെ അവകാശവാദം ഇങ്ങനെ- “ഞങ്ങൾക്ക് മെച്ചപ്പെട്ട ലീഡാണ് കാണുന്നത്. സ്ലീപ്പി ജോ ഇതിനകം ചില സംസ്ഥാനങ്ങളിൽ നിന്ന് പിന്മാറാൻ തുടങ്ങിയിരിക്കുന്നു. തീവ്ര ഇടതുപക്ഷം താഴേക്ക് പോകുന്നു''. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ, ഫ്ലോറിഡയിൽ ബൈഡന് നേരിയ മുൻതൂക്കമുണ്ട്. അവിടെ ട്രംപിനെക്കാൾ മൂന്ന് പോയിന്റ്, 47 ശതമാനം മുതൽ 44 ശതമാനം വരെ മുന്നിലാണ് അദ്ദേഹം. അരിസോണയിലും പെൻസിൽവാനിയയിലും ആറ് പോയിൻറുകൾക്ക് അദ്ദേഹം മുന്നിലാണ്. ഒരു സംസ്ഥാനത്തും ട്രംപിന്റെ പിന്തുണ 44 ശതമാനത്തിൽ കൂടുതലായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
അതേസമയം, മിഡ്‌വെസ്റ്റ് സംസ്ഥാനങ്ങളായ വിസ്‌കോൺസിൻ, മിഷിഗൺ എന്നിവിടങ്ങളിൽ ബൈഡന് വ്യക്തമായ മുൻതൂക്കമുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അരിസോണയിലെയും നോർത്ത് കരോലിനയിലെയും പോരാട്ടത്തിൽ ബൈഡനും പ്രസിഡന്റ് ട്രംപും തമ്മിലുള്ള മത്സരം കൂടുതൽ ശക്തമാണ്. 2016 ൽ ഈ നാല് സംസ്ഥാനങ്ങളിലും ട്രംപ് വിജയിച്ചു, ചൊവ്വാഴ്ച അവയിലേതെങ്കിലും സ്റ്റേറ്റുകളിൽ പരാജയപ്പെടുകയാണെങ്കിൽ 270 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്കുള്ള ട്രംപിന്റെ പാത കഠിനമായിരിക്കും. യുഎസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2020 6:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
US Election 2020| അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്; തപാലിലൂടെയും മറ്റും ഇതിനോടകം വോട്ട് ചെയ്തത് 10 കോടി പേർ