ന്യൂഡൽഹി: JEE മെയിൻ, NEET പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. JEE പരീക്ഷ ജൂലൈ 18 മുതൽ 23 വരെ നടക്കും. NEET പരീക്ഷ ജൂലൈ 26 ന് നടത്തും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്കാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്. ഏപ്രിൽ, മെയ് മാസങ്ങളിലായി നടക്കേണ്ടിയിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തോടെയാണ് മാറ്റിവെച്ചത്. സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ശേഷിക്കുന്ന പരീക്ഷകളുടെ തീയതി രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
JEE മെയിൻ, NEET പരീക്ഷകൾ സംബന്ധിച്ച് പ്രവേശനപരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഔദ്യോഗിക വെബ്‌സൈറ്റിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കും. വിദ്യാർത്ഥികളുടെ അഡ്‌മിറ്റ് കാർഡുകളും വെബ്സൈറ്റ് മുഖേന ഡൌൺലോഡ് ചെയ്തെടുക്കാനാകും. വരുംദിവസങ്ങളിൽ തന്നെ ഇത് ലഭ്യമാക്കും. രാജ്യത്ത് 17 ലക്ഷം പേരാണ് നീറ്റ് പരീക്ഷ എഴുതുന്നത്.
കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ച സംസ്ഥാനത്തെ പൊതുപരീക്ഷകൾ ഉടൻ നടത്താൻ ആലോചനയുണ്ട്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ രണ്ടു ഘട്ടമായി നടത്താനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്. ലോക്ക്ഡൌണിന് ശേഷം ഒരാഴ്ചത്തെ ഇടവേളയിലായിരിക്കും പരീക്ഷ. നേരത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഒരേസമയത്താണ് നടത്തിയിരുന്നതെങ്കിൽ ഇനി അതിൽ മാറ്റമുണ്ടാകും. എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്കുശേഷവും പ്ലസ് ടു പരീക്ഷ രാവിലെയും ആയിരിക്കും. പ്ലസ് വൺ പരീക്ഷ മാറ്റിവെക്കാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്.
പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമതീരുമാനം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്കുശേഷമായിരിക്കും. പരീക്ഷകൾ ഇടവേളകളില്ലാതെ അടുപ്പിച്ചുള്ള ദിവസങ്ങളിലായിരിക്കും നടത്തുക. ഒരു ബെഞ്ചിൽ രണ്ടുപേരെ മാത്രമായിരിക്കും അനുവദിക്കുക. പൊതുഗതാഗതം തുടങ്ങിയശേഷമായിരിക്കും പരീക്ഷ നടത്താൻ സാധ്യത. അതിന് മുമ്പാണെങ്കിൽ വിദ്യാർഥികളെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കാൻ വിദ്യാഭ്യാസവകുപ്പ് തന്നെ സംവിധാനമൊരുക്കും.