തിരുവനന്തപുരം: കോവിഡ് സർട്ടിഫിക്കറ്റ് നല്‍കാനെന്ന പേരിൽ വീട്ടിലേക്ക് വിളിപ്പിച്ചശേഷം കെട്ടിയിട്ട് പീഡിപ്പിച്ചുവെന്ന ആരോപണം നേരിട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. തന്നെ പീഡിപ്പിച്ചില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ദിവസം തന്നെയാണ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങിയത്. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടർ പ്രദീപ് കുമാറാണ് ആരോപണവിധേയന്‍.
തിരുവനന്തപുരത്ത് പാങ്ങോട് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച കേസിലാണ് തിങ്കളാഴ്ച നിർണായക വഴിത്തിരിവുണ്ടായത്. പീഡനം നടന്നിട്ടില്ലെന്ന് കാണിച്ച് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദീപ് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
യുവതിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. കോവിഡ് ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു കേസ്.
കുളത്തൂപ്പുഴ സ്വദേശിനിയുടെ പരാതിയില്‍ പറഞ്ഞിരുന്നത് ഇങ്ങനെ- മലപ്പുറത്ത് വീട്ടുജോലിക്ക് പോയ ശേഷം തിരികെയെത്തിയതോടെ ക്വറന്റീനിലായിരുന്നു. കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയില്‍ കോവിഡില്ലെന്ന് സ്ഥിരീകരിച്ചു. ഈ സര്‍ട്ടിഫിക്കറ്റിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിനെ വിളിച്ചപ്പോള്‍ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. മൂന്നാം തിയതി ഉച്ചയ്ക്ക് ശേഷം ഭരതന്നൂരിലെ വീട്ടിലെത്തിയപ്പോള്‍ അന്ന് രാത്രി മുഴുവന്‍ കെട്ടിയിട്ട് പീഡനത്തിന് ഇരയാക്കി.