ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചു ജയിച്ച തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ നൽകിയ ഹർജി തള്ളി. ഒരു ലക്ഷം രൂപ പിഴയും ഹർജി തള്ളിയ സുപ്രീംകോടതി സരിതയ്ക്ക് ചുമത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ നൽകിയ നാമനിർദ്ദേശപത്രിക തള്ളിയത് ചോദ്യം ചെയ്തായിരുന്നു സരിതയുടെ ഹർജി.
തന്റെ നാമനിർദ്ദേശപത്രിക തള്ളിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ വയനാട് ലോക്സഭ മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. വയനാട് മണ്ഡലത്തിൽ നിന്ന് 4,31, 770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി ജയിച്ചത്.
2019ൽ വയനാട് മണ്ഡലത്തിൽ നിന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. സോളാർ കേസിൽ ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടി ആയിരുന്നു നാമനിർദ്ദേശ പത്രിക തള്ളിയത്. എന്നാൽ, രാഹുലിനെതിരെ മത്സരിക്കാൻ അമേഠി മണ്ഡലത്തിൽ സരിത നൽകിയ നാമനിർദ്ദേശപത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തിരുന്നു.