തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിറാജ് മാനേജ്‌മെന്റ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ തിരിച്ചെടുക്കുന്നത് കേസിനെ ബാധിക്കുമെന്ന് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല, ഡയറക്ടര്‍ എ സെയ്ഫുദ്ദീന്‍ ഹാജി എന്നിവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
പൊലീസിന്റെ സഹായത്തോടെ നടത്തിയ തെളിവ് നശിപ്പിക്കൽ ഉള്‍പ്പടെയുള്ള ഇദ്ദേഹത്തിന്റെ കൃത്യങ്ങള്‍ക്ക് സാക്ഷികളായത് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരും ജീവനക്കാരുമായിരുന്നു. കേസിലെ പ്രധാന സാക്ഷികള്‍ ഇവരാണെന്നിരിക്കെ ഇതേ വകുപ്പിലെ ഉയര്‍ന്ന തസ്തികയില്‍ കേസിലെ മുഖ്യപ്രതി തിരിച്ചെത്തുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിനിടയാക്കും. - കത്തിൽ പറയുന്നു.
അപകടത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഒരു ഡോക്ടര്‍ പുലര്‍ത്തേണ്ട മൂല്യങ്ങള്‍ക്ക് നിരക്കാത്ത വിധം രക്തപരിശോധനയില്‍ നിന്ന് രക്ഷപ്പെടുകയും സ്വകാര്യ ആശുപത്രിയിലായിരിക്കെ പ്രാഥമിക രക്തപരിശോധക്ക് പോലും വിസമ്മതിക്കുകയും ചെയ്ത ഇദ്ദേഹത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ഏല്‍പ്പിച്ചു എന്നത് വിരോധാഭാസമാണ്. - കത്തിൽ ചൂണ്ടിക്കാട്ടുന്നു.