കട്ടപ്പന: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വൻ മരം വീണ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. മൂന്നാർ തേക്കടി സംസ്ഥാന പാതിയിൽ പുളിയൻമല അപ്പാപ്പൻപാടിക്ക് സമീപമാണ് അപകടമുണ്ടായത്. തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റ്യൻ (62) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. വെണ്ടാനത്ത് പി ഡി സെബാസ്‌റ്റ്യൻ(71), മകൻ അരുൺകുമാർ (33) എന്നിവർക്കാണ് പരിക്കേറ്റത്.
മുണ്ടിയെരുമ പിഎച്ച്‌സിയിൽ ഡോക്ടറായ അരുൺകുമാറിന്‍റെ ഭാര്യ ബ്ലെസിയെ ആശുപത്രിയിൽ എത്തിച്ച ശേഷം തിരികെ തൊടുപുഴയ്‌ക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഏലത്തോട്ടത്തിൽ നിന്ന വൻ മരം കടപുഴകി ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളിൽ വീഴുകയായിരുന്നു. കട്ടപ്പന ഫയർഫോഴ്സിന്‍റെയും നെടുംങ്കണ്ടം ഫയർഫോഴ്സിന്‍റെയും നേതൃത്വത്തിൽ കാർ വെട്ടിപൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്ത് എടുത്തത്. ഉടൻ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും സൂസമ്മ മരിച്ചു.
കാറിന്റെ പിൻസീറ്റിലാണ് സൂസമ്മ ഇരുന്നത്. അപകട വിവരമറിഞ്ഞ് എത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കാർ വെട്ടിപൊളിച്ച ശേഷം ഡിവൈഎഫ്‌ഐ ഹെൽപ്പ് ഡെസ്‌ക്ക് വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഒരു മണിക്കുറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
ഇതിനിടെ, ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിതീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് തെക്കന്‍ ജില്ലകളും പാലക്കാടും ഒഴികെ മറ്റെല്ലാ ജില്ലകളിലുമാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.