Sabarimala | ശബരിമലയിൽ 13 ദിവസം എത്തിയത് 10 ലക്ഷത്തിലധികം ഭക്തര്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് വ്യാഴാഴ്ചയായിരുന്നു. 87999 പേരാണ് ഈ ദിവസം ദർശനത്തിനെത്തിയത്
മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വർധിച്ചിട്ടും സുഗമമായ ദർശനം ഉറപ്പാക്കാനായത് നേട്ടമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്. ഇരുപത്തിലധികമുള്ള വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സംയുക്തപ്രവർത്തനങ്ങളുടെ ഫലമാണ് ഇതിന് കാരണം.
advertisement
മുഖ്യമന്ത്രിയും മന്ത്രിമാരും നൽകിയ പിന്തുണയും നിർണായകമായെന്ന് അദ്ദേഹം പറഞ്ഞു. പത്ത് ലക്ഷത്തിലധികം ഭക്തരാണ് സീസൺ ആരംഭിച്ചതിനു ശേഷം ശബരിമലയിലെത്തിയത്. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് വ്യാഴാഴ്ചയായിരുന്നു. 87999 പേരാണ് ഈ ദിവസം ദർശനത്തിനെത്തിയത്.
advertisement
കഴിഞ്ഞ മണ്ഡലകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ആദ്യത്തെ 12 ദിവസത്തെ കണക്കുകൾ അനുസരിച്ച് 15,89,12,575 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 63,01,14,111 രൂപയാണ് ആകെ വരുമാനം. അപ്പം, അരവണ വിൽപ്പനയിലും വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
advertisement
കഴിഞ്ഞ മണ്ഡലകാലത്ത് 12-ാം ദിവസം വരെ അപ്പം വില്പന വഴി ലഭിച്ചത് 3,13,99,245 രൂപയും ഈ തീർത്ഥാടന കാലത്ത് അപ്പം വില്പനവരവ് 3,53,28,555 രൂപയുമാണ്. അപ്പം വില്പനയിൽ 39,29,310 രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ വർഷത്തെ (12-ാം ദിവസം വരെ) അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത്.
advertisement
കഴിഞ്ഞ തീർത്ഥാടന കാലത്ത് (12-ാം ദിവസം വരെ) അരവണ വില്പനയിലൂടെ ലഭിച്ചത് 19,40,51,790 രൂപയാണ്. ഇത്തവണ 28,93,86,310 രൂപയാണ് അരവണ വില്പനയിലൂടെ ലഭിച്ചത്. അരവണ വില്പനയിലൂടെ 9,53,34,520 രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ മണ്ഡലകാലത്തെ (12-ാം ദിവസം വരെ) അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത്.
advertisement
പമ്പനദിയിലെ തുണി ഉപേക്ഷിക്കൽ, മാളികപ്പുറത്തെ തേങ്ങഉരുട്ടൽ തുടങ്ങിയവ ശബരിമല ആചാരങ്ങളുടെ ഭാഗമല്ലെന്ന് തന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഭക്തജനങ്ങൾക്കിടയിൽ പരമാവധി ബോധവത്കരണം നടത്തുന്നതിനാണ് ബോർഡിൻറെ ശ്രമം. മാളികപ്പുറത്തടക്കം ഉദ്യോഗസ്ഥരെ നിയോഗിച്ച് കാര്യങ്ങൾ നിയന്ത്രിക്കും. കേരളത്തിനകത്തും പുറത്തുമുള്ള ഗുരുസ്വാമിമാർക്ക് ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകും.
advertisement
വിർച്വൽ ക്യു വിജയകരമായാണ് നടപ്പാക്കുന്നത്. സ്പോട്ട് ബുക്കിങ്ങിൽ പരമാവധി ഭക്തരെ കടത്തിവിടുന്നതിനായി പമ്പയിൽ മാത്രം എട്ട് കൗണ്ടറുകളാണ് ആരംഭിച്ചിട്ടുള്ളത്. ഭക്തർ തങ്ങളുടെ ആധാർ കാർഡ് മാത്രം കയ്യിൽ കരുതിയാൽ മതിയാകുമെന്നും പ്രസിഡന്റ് പറഞ്ഞു. ആഗോള അയ്യപ്പസംഗമം ജനുവരി ആദ്യവാരം നടത്താൻ ബോർഡ് ആലോചിക്കുന്നുണ്ടെന്നും ആചാരങ്ങൾ സംബന്ധിച്ച് പ്രചാരണം സംഗമത്തിന്റെ പ്രധാന ലക്ഷങ്ങളിലൊന്നണെന്നും പ്രസിഡന്റ് കൂട്ടിചേർത്തു.