സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി 20 മത്സരത്തിന് ശേഷം ആരാധകരുടെ മനംകവർന്ന് ഹർദ്ദിക് പാണ്ഡ്യ. തനിക്കു ലഭിച്ച മാൻ ഓഫ് ദ സീരീസ് പുരസ്ക്കാരം പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ടി നടരാജന് പാണ്ഡ്യ കൈമാറി. മാൻ ഓഫ് ദ സീരീസ് പുരസ്ക്കാരം പാണ്ഡ്യയ്ക്കാണെന്ന് ഏകദേശം ഉറപ്പായിരുന്നു. പുരസ്ക്കാരം പ്രഖ്യാപനത്തിനായി പേര് പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ നടരാജന് നൽകണമെന്ന ആംഗ്യമാണ് പാണ്ഡ്യയെ ആരാധകരുടെ മനസിൽ ഇടം നേടി കൊടുത്തത്.
“എനിക്ക് വളരെ സന്തോഷമുണ്ട്, എന്നാൽ ഈ മാൻ ഓഫ് സീരീസ് അവാർഡ് ലഭിക്കാൻ ഞാൻ മനസ് കൊണ്ട് ആഗ്രഹിക്കുന്നില്ല, ഈ പരമ്പര വിജയം ടീം ഒന്നാകെയുള്ള പരിശ്രമത്തിന്‍റെ ഫലാണ്. ആദ്യ രണ്ടു ഏകദിനങ്ങൾ തോറ്റെങ്കിലും പിന്നീടുള്ള ഒരു ഏകദിനവും രണ്ടു ടി20യും തുടർച്ചയായി ജയിക്കാൻ സാധിച്ചു. അതിൽ സന്തോഷമുണ്ട്. അഭിമുഖങ്ങൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഇപ്പോൾ കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്‍റെ മകനെ കണ്ടിട്ട് നാലു മാസമാകുന്നു”അവാർഡ് സ്വീകരിക്കുന്നതിനിടെ ഹാർദിക് പറഞ്ഞു.
കന്നി വിദേശ പര്യടനത്തിൽ തന്നെ അതുല്യമായ പ്രകടനമാണ് തമിഴ്നാട്ടുകാരനായ ടി നടരാജൻ നടത്തിയത്. ടീമിൽ ഇടംനേടിയെങ്കിലും ഏകദിന പരമ്പരയ്ക്കിടെ നെറ്റ് ബൌളറായാണ് നടരാജൻ ടീമിനൊപ്പം ചേർന്നത്. എന്നാൽ നെറ്റിൽ തകർപ്പൻ പ്രകടനം നടത്തിയ നടരാജനെ കാൻബറയിൽ നടന്ന ആദ്യ ടി20യിൽ ടീമിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ ടീം മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു.
മൂന്നാം ടി 20യിൽ പരാജയപ്പെട്ടെങ്കിലും പരമ്പര 2-1 ന് ജയിച്ചതിന് ശേഷം ഹാർദിക്കിന്റെ ആംഗ്യം വൈറലായിരുന്നു. നടരാജൻ മൂന്ന് കളികളിൽ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തി, പക്ഷേ ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ മികച്ച ഇക്കണോമി നിരക്കാണ്. ഉയർന്ന സ്കോറുകൾ പിറന്ന ടി 20 പരമ്പരയിൽ 29കാരനായ നടരാജന്‍റെ ഇക്കണോമി നിരക്ക് ഓവറിന് ഏഴ് റൺസിന് താഴെയാണ്.