സമകാലീന ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറാണ് രവിചന്ദ്രൻ അശ്വിൻ. എന്നാൽ അദ്ദേഹത്തിന് നന്നായി ബാറ്റ് ചെയ്യാനും സാധിക്കാറുണ്ട്. ടെസ്റ്റിൽ സെഞ്ച്വറി ഉൾപ്പടെ മികച്ച ഇന്നിംഗ്സുകൾ അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി അശ്വിൻ ഓപ്പണറായി രംഗത്തെത്തിയത് ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചു.
അതും വമ്പൻ ടോട്ടൽ പിന്തുടരാനുള്ളപ്പോഴാണ് അശ്വിനെ ഓപ്പണറായി ഇറക്കിയത്. 198 റൺസായിരുന്നു റോയൽസിന്‍റെ വിജയലക്ഷ്യം. യശ്വസി ജയ്സ്വാളിനൊപ്പമാണ് അശ്വിൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ക്രീസിലെത്തിയത്. എന്നാൽ നാല് പന്ത് നേരിട്ട ആർ അശ്വിൻ റൺസൊന്നുമെടുക്കാതെ പുറത്താകുകയായിരുന്നു. അശ്വിന്‍റെ പുറത്താകൽ യശ്വസി ജയ്സ്വാളിലും സമ്മർദ്ദം സൃഷ്ടിച്ചു. അദ്ദേഹത്തിന് വേണ്ടത്ര മികവ് കാട്ടാനായില്ല.
ഇതോടെ അശ്വിനെ ഓപ്പണറാക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഉയർന്നത്. എന്തുകൊണ്ടാണ് അശ്വിനെ ഓപ്പണറാക്കി ഇറക്കിയതെന്ന ചോദ്യം വ്യാപകമായതോട വിശദീകരണവുമായി മത്സരശേഷം സഞ്ജു സാംസൺ രംഗത്തെത്തി. ഓപ്പണറായി ഇറങ്ങേണ്ടിയിരുന്ന ജോസ് ബട്ട്ലറുടെ കൈവിരലിന് പരിക്കേറ്റതാണ് അശ്വിനെ ഓപ്പണറാക്കാൻ കാരണമെന്ന് സഞ്ജു പറഞ്ഞു.
ഫീൽഡിങ്ങിനിടെ രണ്ട് മികച്ച ക്യാച്ചുകൾ എടുത്ത ബട്ട്‌ലർക്ക് പരിക്കേറ്റിരുന്നതായി സഞ്ജു പറയുന്നു. ക്യാച്ച് എടുക്കുന്നതിനിടെയാണ് ബട്ട്ലർക്ക് പരിക്കേറ്റത്. പഞ്ചാബിന്‍റെ മികവുള്ള സ്പിൻനിരയെ നേരിടാൻ ദേവ്ദത്ത് പടിക്കൽ മധ്യനിരയിൽ ഉണ്ടാകണമെന്നതുകൊണ്ടാണ് അദ്ദേഹത്തിന് പകരം അശ്വിനെ ഓപ്പണറാക്കാൻ തീരുമാനിച്ചതെന്നും സഞ്ജു പറഞ്ഞു.
തുടക്കത്തിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട റോയൽസിനെ പൊരുതാവുന്ന നിലയിലേക്ക് മാറ്റിയത് സഞ്ജുവിന്‍റെ ഇന്നിംഗ്സായിരുന്നു. വിജയത്തിന് അഞ്ച് റൺസ് അകലെ പൊരുതിവീഴുകയായിരുന്നു രാജസ്ഥാൻ റോയൽസ്. ഇംപാക്ട് പ്ലേയറായി എത്തിയ ധുർവ് ജുറൽ, യുസ്‌വേന്ദ്ര ചാഹലിന് പകരം ഇറങ്ങിയ ഷിംറോൺ ഹെറ്റ്‌മെയർ എന്നിവർ ആഞ്ഞടിച്ചെങ്കിലും വിജയതീരത്ത് എത്തിക്കാൻ ഇവർക്ക് സാധിച്ചില്ല. 32 റൺസുമായി ജുറൽ പുറത്താകാതെ നിന്നു.