Ukraine-Russia War: റഷ്യയും യുക്രെയ്നും തമ്മിൽ സംഘർഷം രൂക്ഷമാകുകയാണ്. സിവിലിയന്മാരെ ആക്രമിക്കില്ലെന്ന് പറഞ്ഞാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യാഴാഴ്ച യുക്രെയ്‌നിൽ സൈനിക ആക്രമണം പ്രഖ്യാപിച്ചതെങ്കിലും സാധാരണക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യുക്രെയ്നിൽ നിന്നുള്ള ഭീഷണികൾ കണക്കിലെടുത്താണ് സൈനിക നടപടിയെന്നാണ് പുടിൻ പറയുന്നത്. യുക്രെയ്ൻ പിടിച്ചെടുക്കലല്ല റഷ്യയുടെ ലക്ഷ്യമെന്നും രക്തച്ചൊരിച്ചിലിന് ഉത്തരവാദി യുക്രെയ്ൻ സർക്കാരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ റഷ്യൻ സൈന്യം യുക്രെയ്‌ൻ ആക്രമിച്ചു. ആക്രമണത്തെ അന്താരാഷ്ട്രതലത്തിൽ അപലപിക്കുകയും ലോകരാജ്യങ്ങൾ ചില ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ അത് അവഗണിച്ചുകൊണ്ട് റഷ്യൻ വിഷയങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്നത് അഭൂതപൂർവമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ മറ്റ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
അതേസമയം അഞ്ച് റഷ്യൻ വിമാനങ്ങൾ വെടിവെച്ചിട്ടതായി യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു. സ്ഥിതിഗതികൾ ഇപ്പോൾ ആശങ്കാജനകമാണെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ. യുദ്ധം കാരണം നിരവധി ജീവനുകൾ അപകടത്തിലാണ്. യുക്രൈനിലെ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര കാണപ്പെട്ടു. ജനങ്ങൾ സുരക്ഷിത താവളങ്ങൾ തേടി പലായനം ചെയ്യുന്നതായും റിപ്പോർട്ടുണ്ട്.