ബെംഗളൂരു: പ്രായമായ മാതാപിതാക്കളെ മക്കൾ ഉപേക്ഷിക്കുകയും വൃദ്ധ സദനത്തിലാക്കുകയും ചെയ്യുന്ന വാർത്തകളാണ് ദിവസവും കേൾക്കുന്നത്. എന്നാൽ ഇവിടെ മൂന്ന് ആൺ മക്കൾ മരിച്ചുപോയ തങ്ങളുടെ രക്ഷിതാക്കളെ ദൈവമായി കണ്ട് ആരാധിക്കുകയാണ്. അന്തരിച്ച അച്ഛനും അമ്മയ്ക്കുമായി മൂന്ന് മക്കളും ചേർന്ന് ക്ഷേത്രം നിർമിച്ചിരിക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും വിഗ്രഹത്തിൽ മുടങ്ങാതെ പൂജയും നടത്തും. കലബുറഗി ജില്ലയിലെ അലാന്ദ് താലൂക്കിലെ നിറഗുഡി ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടന്നു.
Also Read- ചിന്നമ്മ' ഇനി തമിഴ്നാട് രാഷ്ട്രീയത്തിലേക്ക്; ജയലളിതയുടെ തോഴി ശശികലയുടെ ജയിൽവാസം ഇന്ന് പൂർത്തിയാകും
കർഷകനായിരുന്ന വിശ്വനാഥ് പാത്രെ മൂന്ന് വർഷം മുൻപും ഭാര്യ ലക്ഷ്മിബായി പത്രെ ആറു മാസം മുൻപുമാണ് മരിച്ചത്. ഇതോടെ ജീവിതത്തിൽ വലിയ ശൂന്യത അനുഭവപ്പെട്ട മക്കൾ ചേർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മക്കളായ ഗ്രാമപഞ്ചായത്ത് അംഗം ജഗന്നാഥ് (45), പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസർ ദശരഥ് (42), ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് ധനഞ്ജയ് (38) എന്നിവർ ചേർന്നാണ് ക്ഷേത്രം നിർമിച്ചതും മാതാപിതാക്കളുടെ വിഗ്രഹം സ്ഥാപിച്ചതും.
''അവർ പോയതിന് ശേഷം വലിയ നഷ്ടമാണ് അനുഭവപ്പെട്ടത്. പാവപ്പെട്ട കുടുംബത്തിൽപ്പെട്ട അച്ഛനും അമ്മയും ഞങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനായി വളരെയേറെ കഷ്ടപ്പെട്ടു. ഞങ്ങൾക്ക് വേണ്ടി അവർ എല്ലാ സുഖങ്ങളും ത്യജിച്ചു. അവരോടുള്ള ആദര സൂചകമായാണ് ഞങ്ങളെല്ലാവരും ചേർന്ന് ഇത്തരമൊരു തീരുമാനമെടുത്തത്''- ദശരഥ് ന്യൂസ് 18നോട് പറഞ്ഞു.
ക്ഷേത്രം നിർമിക്കുന്നതിനായി മൂന്ന് മക്കളും ചേർന്ന് രണ്ട് ലക്ഷം രൂപയാണ് ചെലവിട്ടത്. ഉദ്ഘാടനത്തിന് ഗ്രാമവാസികൾ ഒന്നടങ്കം എത്തുകയും മക്കളുടെ നടപടിയെ പ്രകീർത്തിക്കുകയും ചെയ്തു. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും അവരെ നല്ല പൗരന്മാരായി വളർത്താനും ദമ്പതികൾ ഏറെ ശ്രദ്ധിച്ചിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു. മാതൃകാപരമായ ജീവിതം തന്നെയായിരുന്നു ഇരുവരും നയിച്ചിരുന്നത്.
Also Read- തിരുവനന്തപുരം കല്ലമ്പലത്ത് വാഹനാപകടം; അഞ്ച് മരണം
മക്കളിൽ മൂത്തവനായ ജഗന്നാഥ് മാതാപിതാക്കളെ പരിചരിക്കുന്നതിനായി ഗ്രാമത്തിൽ തന്നെയായിരുന്നു. പത്താം ക്ലാസ് വരെ മാത്രമേ ജഗന്നാഥ് പഠിച്ചിട്ടുള്ളൂ. ഇളയ സഹോദരന്മാരെ നന്നായി പഠിപ്പിക്കുകയും ഇരുവരും സർക്കാർ ജോലി സ്വന്തമാക്കുകയും ചെയ്തു. മൂന്നുപേരും വിവാഹിതരാണ്. മക്കളുമുണ്ട്.
Also Read- കളമശ്ശേരിയിലെ മർദ്ദനം: കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് മർദ്ദനമേറ്റ കുട്ടിയുടെ പിതാവ്
''മാതാപിതാക്കളെ നന്നായി പരിചരിക്കേണ്ടത് മക്കളെന്ന നിലയിൽ ഞങ്ങളുടെ കടമയാണ്. അവർ മരിച്ച ശേഷവും മറക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. പുതിയ തലമുറയ്ക്കുള്ള നല്ലൊരു സന്ദേശം കൂടിയാണിത്. ഒരു രക്ഷിതാവും മക്കളാൽ പീഡിപ്പിക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യരുത്''- മറ്റൊരു മകനായ ധനഞ്ജയ് പറഞ്ഞു.
മൂന്ന് മക്കളുടെയും പ്രവൃത്തിയിൽ അഭിമാനിക്കുന്നുവെന്ന് ഗ്രാമവാസിയായ ഗണേഷ് ഗെയ്ക്ക് വാദ് ന്യൂസ് 18നോട് പറഞ്ഞു. ''വയസായ എനിക്കും മക്കളുണ്ട്. അവർ എനിക്കായി ക്ഷേത്രം നിർമിക്കുമെന്നൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഞാൻ മരിച്ചു കഴിഞ്ഞാലും അവർ എന്നെ ഓർമിക്കണമെന്ന് ആഗ്രഹമുണ്ട്. മാതാപിതാക്കൾക്കായി ക്ഷേത്രം നിർമിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. പക്ഷേ മാതാപിതാക്കളോടുള്ള ശരിയായ സ്നേഹം ക്ഷേത്രം നിർമിക്കുന്നതിന് തുല്യമാണ്.''- അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Family Temple, Karnataka