ഫെയ്സ്ബുക്കിൽ നൽകിയ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരുന്ന പഴയ മുതലാളിക്ക് വധഭീഷണി മുഴക്കി യുവാവ്. യുഎസ്സിലെ നോർത്ത് ദികോത്തയിലുള്ള യുവാവാണ് അരിശം മൂത്ത് മുതലാളിക്ക് നേരെ വധഭീഷണി ഉയർത്തിയത്.
29 കാരനായ കാലെബ് ബർസിക് ആണ് ഒരു ഫ്രണ്ട് റിക്വസ്റ്റിന്റെ പേരിൽ പ്രകോപിതനായത്. പഴയ മുതലാളിയുടെ വീട്ടിൽ എത്തിയ ഇയാൾ വാതിലിന് ചവിട്ടുകയും വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. ഫ്രണ്ട് റിക്വസ്റ്റ് നൽകി രണ്ട് ദിവസം കഴിഞ്ഞിട്ടും അവഗണിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.
ഡിസംബർ 24നാണ് കാലെബ് മുമ്പ് ജോലി ചെയ്ത സ്ഥാപനത്തിലെ മുതലാളിക്ക് റിക്വസ്റ്റ് നൽകിയത്. ദിവസം രണ്ട് കഴിഞ്ഞു, മുതലാളി കാലെബിനെ ഫെയ്സ്ബുക്കിൽ സുഹൃത്താക്കിയില്ല. ഇതോടെ കാലെബ് നിരന്തരം മെസേജുകൾ അയക്കാൻ തുടങ്ങി. തന്റെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കൂ, ഇല്ലെങ്കിൽ കൊന്നു കളയുമെന്നായിരുന്നു സന്ദേശം.
രണ്ട് ദിവസം കഴിഞ്ഞിട്ടും മറുപടിയൊന്നുമില്ല. ഇതോടെ നേരെ മുതലാളിയുടെ വീട്ടിലേക്ക് ചെന്നു. വാതിൽ ചവിട്ടിയും ആക്രോശം തുടർന്നു. ഇതോടെ മുതലാളി കാലെബിനെതിരെ പരാതി നൽകി. ജനുവരി 27 ന് കാലെബിനെതിരെയുള്ള കേസ് കോടതിയിൽ വാദം കേൾക്കാൻ വെച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Facebook, Facebook Friend