താനൂരിൽ 22 പേരുടെ ജീവനപഹരിച്ച ബോട്ട് അപകടം (Tanur boat tragedy) മലയാളിയുടെ മനഃസാക്ഷിയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ഉൾക്കൊള്ളാവുന്നതിലും കൂടുതൽ യാത്രക്കാരെ കയറ്റിയതും, സുരക്ഷാ, ഫിറ്റ്നസ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ബോട്ട് ആണ് വിനോദസഞ്ചാരികളെയും കൊണ്ട് യാത്ര തിരിച്ചത്. സംഭവത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയാണ് നടി മംമ്ത മോഹൻദാസ് (Mamta Mohandas). പോയവർക്ക് പോയി, ഇനിയെങ്കിലും നിയമങ്ങളിൽ മാറ്റം വരുമോ എന്ന് മംമ്ത.
“അജ്ഞതയ്‌ക്കൊപ്പം തികഞ്ഞ അശ്രദ്ധയും, സുരക്ഷയെക്കുറിച്ചും മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചും ഉള്ള അറിവില്ലായ്മയും, തന്റെയും മറ്റുള്ളവരെയുടേതുമായ സുരക്ഷയെക്കുറിച്ചുള്ള ഉത്തരവാദിത്ത ബോധമില്ലായ്മയും ഒത്തുചേർന്നപ്പോൾ നമുക്കൊരു താനൂർ ബോട്ട് ദുരന്തമുണ്ടായി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ഈ സംഭവം ഒരു കുടുംബത്തിന്റെ മുഴുവൻ ജീവൻ അപഹരിച്ചതായി കേട്ടതിൽ സങ്കടമുണ്ട്.
യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മത്സ്യബന്ധന ബോട്ടിനെ പാസഞ്ചർ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റിയ, ഒളിവിൽ കഴിയുന്ന ബോട്ട് ഉടമ ഇപ്പോൾ നമുക്കുണ്ട്. ഇത് തികച്ചും അപഹാസ്യമാണ്.
View this post on Instagram
രക്ഷാപ്രവർത്തനത്തിൽ ഇന്നലെ രാത്രി മുതൽ അക്ഷീണം പ്രയത്നിച്ച എല്ലാവരോടും ബഹുമാനം, നിങ്ങൾക്ക് കൂടുതൽ കരുത്ത് ലഭിക്കട്ടെ.
നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും, പോയവർക്ക് പോയി, ഇനി വല്ല മാറ്റവും നിയമവും വരുമോ?’ എന്ന ചിന്തയിൽ തന്നെ നമ്മൾ എത്തിനിൽക്കുന്നു.’ മംമ്ത കുറിച്ചു.
താനൂർ അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഒരു കുടുംബത്തിൽ നിന്നും 12 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. നിരവധിപ്പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.