ലക്‌നൗ: വിവാഹ ഘോഷയാത്രയില്‍ ഉച്ചത്തില്‍ പാട്ടു വെച്ചതിന് വിവാഹചടങ്ങുകളുടെ കാര്‍മികത്വം വഹിക്കാന്‍ വിസമ്മതിച്ച് മുസ്ലിം മതപണ്ഡിതന്‍. ഉത്തർപ്രദേശിലാണ് സംഭവം. രണ്ടു വിവാഹങ്ങളാണ് ഇതുമൂലം വൈകിയത്. പിന്നീട് മറ്റൊരു മതപണ്ഡിതനെ സ്ഥലത്ത് എത്തിച്ചാണ് വിവാഹം നടത്തിയത്. നിസ്‌കാര സമയമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തി പാട്ടുനിര്‍ത്താന്‍ കുടുംബാംഗങ്ങളോട് മുസ്ലീം മതപണ്ഡിതന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അനുസരിക്കാന്‍ തയ്യാറാവാതിരുന്നതാണ് മൗലവിയെ ചൊടിപ്പിച്ചത്. വിവാഹം നടത്താനാകില്ലെന്ന് അറിയിച്ചു അദ്ദേഹം മടങ്ങുകയായിരുന്നു.
ഉത്തർപ്രദേശിലെ കൈരാനയില്‍ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. രണ്ടു വിവാഹങ്ങൾ ഒരുമിച്ച് നടത്താനായാണ് മുസ്ലീം മതപണ്ഡിതൻ സ്ഥലത്ത് എത്തിയത് 'വിവാഹ ഘോഷയാത്രയില്‍ വരന്മാര്‍ പാട്ടിന്റെ താളത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്നതാണ് കണ്ടത്. ഒരേ വേദിയില്‍ വച്ച് രണ്ടു സഹോദരിമാരെ വിവാഹം കഴിക്കാനാണ് അവര്‍ പോയത്. നിസ്‌കാര സമയമാണ് പാട്ടുനിര്‍ത്താന്‍ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. അവര്‍ അത് അനുസരിച്ചില്ല. തുടര്‍ന്ന് വിവാഹചടങ്ങുകളുടെ കാര്‍മികത്വം നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു'- മുസ്ലീം പണ്ഡിതന്‍ മൗലാന ഖാരി സുഫിയാന്‍ പറയുന്നു.
മൗലാന ഖാരി സുഫിയാന്‍ നിക്കാഹ് നടത്താൻ വിസമ്മതിച്ചു മടങ്ങിയതോടെ വരന്‍റെയും വധുവിന്‍റെയും വീട്ടുകാർ ആശങ്കയിലായി. സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന മറ്റൊരു മത പണ്ഡിതനെ കണ്ടെത്തിയാണ് വിവാഹം നടത്തിയത്. ഏതായാലും മുസ്ലീം മതപണ്ഡിതന്‍ നിക്കാഹ് നടത്താൻ തയ്യാറാകാതെ പിന്മാറിയത് ഗ്രാമത്തില്‍ വലിയ ചർച്ചാ വിഷയമായിട്ടുണ്ട്. മതപണ്ഡിതനെ എതിർത്തും അനുകൂലിച്ചും നാട്ടുകാർ രംഗത്തെത്തി. മതപണ്ഡിതൻ ചെയ്തത് വളരെ ശരിയാണെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെട്ടപ്പോൾ അദ്ദേഹത്തെ വിമർശിച്ചാണ് മറ്റൊരു കൂട്ടർ രംഗത്തെത്തിയത്.
അടുത്തിടെയുണ്ടായ മറ്റൊരു സംഭവത്തിൽ മകന്റെ വിവാഹത്തിന് ചിത്രങ്ങളെടുക്കാൻ ഏൽപ്പിച്ച ഫോട്ടോഗ്രാഫർ കബളിപ്പിച്ചെന്ന് കാട്ടി കോടതിയെ സമീപിച്ച പിതാവിന് അനുകൂലമായ വിധിയെത്തി. ബെംഗളുരുവിലെ കൺസ്യൂമർ കോടതിയെയാണ് പിതാവ് സമീപിച്ചത്. ഫോട്ടോഗ്രാഫർക്കെതിരെ നൽകിയ കേസിൽ വരന്റെ പിതാവിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു.
ബെംഗളുരു സ്വദേശിയായ ദത്തത്രയ ഭട്ട് എന്നയാളാണ് കോടതിയെ സമീപിച്ചത്. ഇദ്ദേഹത്തിന്റെ മകന്റെ വിവാഹത്തി ദൃശ്യങ്ങൾ പകർത്താൻ ഗുരു ചേതൻ എന്ന ഫോട്ടോഗ്രാഫറെയായിരുന്നു ഏൽപ്പിച്ചിരുന്നത്. 2019 ഏപ്രിൽ 26 മുതൽ 28 വരെയായിരുന്നു വിവാഹം.
ഇതിന് മുമ്പായി പിക്സ് ബ്രിക്സ് എന്ന സ്ഥാപനത്തിലെ ഫോട്ടോഗ്രാഫറെ കണ്ട് വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും പകർത്തണമെന്ന് ആവശ്യപ്പെട്ടതായി ദത്തത്രേയയുടെ പരാതിയിൽ പറയുന്നു. ഇതുപ്രകാരം ഇരു കൂട്ടരും തമ്മിൽ കരാറും ഒപ്പുവെച്ചു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹത്തിന്റെ ഓരോ ചടങ്ങുകളും ചിത്രങ്ങളായും വീഡിയോ ആയും വേണമെന്നായിരുന്നു കരാറിൽ പറഞ്ഞിരുന്നത്. 2.5 ലക്ഷം രൂപയാണ് ഫോട്ടോഗ്രാഫർ ഫീസായി ഉറപ്പിച്ചിരുന്നത്. ഇതിൽ 1.5 ലക്ഷം രൂപ അഡ്വാൻസായും നൽകി.
പറഞ്ഞുറപ്പിച്ചതുപോലെ വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഫോട്ടോഗ്രാഫറും സംഘവും പകർത്തുകയും ചെയ്തു. എന്നാൽ വിവാഹ ശേഷം ലഭിച്ച വീഡിയോയും ചിത്രങ്ങളും കണ്ട് നിരാശരായെന്ന് വരന്റെ പിതാവ് പറയുന്നു. ഫോട്ടോഗ്രാഫർ നൽകിയ ചിത്രങ്ങളിലും വീഡിയോയിലും ആകെയുള്ളത് മൂഹൂർത്തവും റിസപ്ഷനും മാത്രമാണ്.
Also Read-ഷോപ്പിങ് മോളിൽ ട്രയൽ റൂമിന് പുറത്ത് പഴ്സ് തൂക്കിയിട്ടു; തിരിച്ചിറങ്ങിയപ്പോൾ നഷ്ടമായത് ഒരു ലക്ഷം രൂപ
ദേവര കാര്യ, കാശിയാത്രെ, സംഗീത്, വധുപ്രവേശ് തുടങ്ങിയ പ്രധാന ചടങ്ങുകളൊന്നും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് ഫോട്ടോഗ്രാഫർക്കെതിരെ വരന്റെ പിതാവ് കൺസ്യൂമർ കോടതിയെ സമീപിച്ചത്. എന്നാൽ, മുകളിൽ പറഞ്ഞ നാല് ചടങ്ങുകളുടേയും വീഡിയോ സൂക്ഷിച്ച ലാപ് ടോപ്പിന് കേടുപാട് സംഭവിച്ചു എന്നായിരുന്നു ഫോട്ടോഗ്രാഫർ നൽകിയ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.