Covid 19 | കോവിഡ് മൂന്നാം തരംഗം ആദ്യഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന
- Published by:Anuraj GR
- news18-malayalam
Last Updated:
'യൂറോപ്പിലും അമേരിക്കയിലും വാക്സിനേഷൻ വിപുലമായ തോതിൽ നടക്കുന്നത് കാരണമാണ് അവിടെ രോഗബാധയും മരണനിരക്കും കുറഞ്ഞത്'
ജനീവ: കോവിഡ് മൂന്നാം തരംഗത്തെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകത്ത് കോവിഡ് മൂന്നാം തരംഗം ആദ്യ ഘട്ടത്തിലെത്തിയെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതല്‍ വ്യാപനശേഷിയുള്ള വകേഭദങ്ങള്‍ ഉണ്ടാകാമെന്നും ടെഡ്രോസ് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ആരോഗ്യ റെഗുലേഷൻസ് അടിയന്തര സമിതിയോട് സംസാരിക്കവെയാണ് ഗെബ്രിയേസസ് ഇക്കാര്യം പറഞ്ഞത്.
അതേസമയം വാക്സിനേഷനിലൂടെ മാത്രമെ കോവിഡ് ഭീതിയെ മറികടക്കാനാകുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. യൂറോപ്പിലും അമേരിക്കയിലും വാക്സിനേഷൻ വിപുലമായ തോതിൽ നടക്കുന്നത് കാരണമാണ് അവിടെ രോഗബാധയും മരണനിരക്കും കുറഞ്ഞത്. അതേസമയം ലോകത്ത് ഇനിയും വാക്‌സിന്‍ ആവശ്യത്തിന് ലഭ്യമാകാത്ത രാജ്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന് പ്രതിരോധ വാക്സിൻ എടുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്നാൽ കൂടുതൽ ശക്തിയേറിയ വകഭേദങ്ങൾ ഉണ്ടാകുന്നതിനാൽ വാക്സിനേഷൻ കൊണ്ട് മാത്രം കോവിഡിനെ ചെറുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിനെ കാലാവസ്ഥ പ്രവചനം പോലെ കാണരുത്; ആരോഗ്യമന്ത്രാലയം
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഗൗരവകരമായി കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് പോലെ കാണരുതെന്ന് മന്ത്രാലയം പറഞ്ഞു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ ജാഗ്രത നിര്‍ദേശം നല്‍കിയതായിരുന്നു. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിരുന്നു എന്ന് മന്ത്രാലയം വ്യക്തമാക്കി.
advertisement
ആള്‍ക്കൂട്ടം വര്‍ധിച്ചതിന്റെ ഫലമാണ് നമ്മള്‍ ആദ്യ രണ്ട് തരംഗങ്ങളില്‍ കണ്ടത്. കുംഭ മേളയും ഉത്സവകാലവും ഇതിന് ഉദാഹരണമാണെന്ന് മന്ത്രാലയം വാക്താവ് പറഞ്ഞു.
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
advertisement
അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂട്ടമായി എത്തുന്നിതനെ പ്രധാനമന്ത്രി വിമര്‍ശിച്ചു. ഹില്‍ സ്റ്റേഷനുകളിലും മാര്‍ക്കറ്റുകളിലുമെല്ലാം മാസ്‌ക് ധരിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
'ഹില്‍ സ്റ്റേഷനുകളിലെ ആള്‍ക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണ്. നിലവിലെ സാഹചര്യത്തെ കുറിച്ച് ചിന്തിക്കുകയും മൂന്നാം തരംഗത്തെ പ്രതിരോധിക്കുകയും വേണം. ജാഗ്രതയില്‍ അലംഭാവം കാണിക്കരുത്' പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപവം ഉണ്ടാകുന്ന സമയത്ത് മാസ്‌ക് ധരിക്കാതെ ഹില്‍ സ്റ്റേഷനുകളിലും മാര്‍ക്കറ്റുകളിലും ആളുകള്‍ കൂട്ടം കൂടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
advertisement
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി മൈക്രോ ലെവലില്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കോവിഡ് സാഹചര്യം മനസ്സിലാക്കി അതിന് അനുസരിച്ച് പെരുമാറാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അസം, മണിപ്പൂര്‍, ത്രിപുര, സിക്കിം, നാഗലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തത്.
Location :
First Published :
Jul 15, 2021 3:03 PM IST










