ഡല്‍ഹി: കോവിഡ് വ്യാപനം തുടരുന്നതിനിടെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉത്സവകാലത്ത് ജനക്കൂട്ടം ഒഴിവാക്കണ മെന്നും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കരുത്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന ചിഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരിക്കുന്നത്.
ഓണം,മുഹറം,ജന്മാഷ്ടമി തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ഇളവ് നല്‍കരുതെന്ന് കത്തില്‍ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമാകാന്‍ സാധ്യതയുള്ളതായും കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തിയത്.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ കേരളത്തിന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ കോവിഡ് പരിശോധനകള്‍ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് കണ്ടെയ്ന്മെന്റ് സോണുകളില്ല. ഗാര്‍ഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല. സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ കാര്യക്ഷമമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക വിലയിരുത്തല്‍ റിപ്പോര്‍ട്ട് കേന്ദ്ര സംഘം ആരോ?ഗ്യമന്ത്രാലയത്തിന് കൈമാറി.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍-1 കോവിഡ് പോലുള്ള അസുഖങ്ങളുമായി ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നവരെ പരിശോധന നടത്തുന്നതിലൂടെയാണ് കേസ് കണ്ടെത്തല്‍ പ്രധാനമായും നടക്കുന്നത്. മിക്ക ജില്ലകളിലും, കേസുകള്‍ കണ്ടെത്തുന്നതിന് സജീവമായ നിരീക്ഷണമില്ല.
2 കോവിഡ് രോഗിയുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടിക തയാറാക്കുന്നത് കാര്യക്ഷമമല്ല. ഉദാഹരണത്തിന് 1: 1.5 എന്ന സമ്പര്‍ക്ക അനുപാതമാണ് മലപ്പുറം ജില്ലയില്‍ ഉള്ളത്. ഈ ജില്ലയിലെ ശരാശരി കുടുംബ വലുപ്പം 5 ന് മുകളിലായതിനാല്‍ ഇത് കൂടുതല്‍ പ്രധാനമാണ്, ഇത് പ്രാഥമിക കോണ്ടാക്റ്റുകള് പോലും നഷ്ടപ്പെടുന്നതായാണ് കാണിക്കുന്നത്. കോണ്ടാക്റ്റ് ട്രെയ്സിംഗിന്റെ ഈ അഭാവം വഴിസമൂഹത്തിലെ ലക്ഷണമില്ലാത്ത/ ചെറിയ രോഗലക്ഷണമുള്ള വ്യക്തികളിലെ രോഗബാധ കണ്ടെത്താനാകാതെ പോകുന്നു.
3. കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണെങ്കിലും ആഴ്ചയോട് ആഴ്ചയുള്ള ദൈനംദിന പരിശോധന കുറഞ്ഞുവരുന്ന പ്രവണതയാണുള്ളത്. കൂടാതെ, ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ പല ജില്ലകളിലും വേണ്ടത്ര അനുപാതത്തില്‍ നടത്തുന്നില്ല. പല ജില്ലകളിലും RT-PCR/ RAT അനുപാതം 20:80 ആണ്.
4. രോഗിയെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് സ്വീകാര്യത കുറവാണ്. അതിനാല്‍ രോഗി വീട്ടില്‍ തന്നെ കഴിയുകയും അത് കുടുംബാംഗങ്ങള്‍ക്കുള്ളില്‍ അണുബാധ പകരുന്നതിനും അതിന്റെ ഫലമായി ഉയര്‍ന്ന ടിപിആറിനും കാരണമാകുന്നു. പലപ്രദേശങ്ങളും സന്ദര്‍ശിക്കുമ്പോള്‍ ഇത് ദൃശ്യമായിരുന്നു. വലിയ കൂട്ടുകുടുംബങ്ങളിലെ ഭൂരിഭാഗം അംഗങ്ങളും പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
5. കണ്ടെയ്ന്മെന്റ്, മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ കേന്ദ്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചല്ല പ്രഖ്യാപിക്കുന്നത്. മിക്ക ഇടങ്ങളിലും ബഫര്‍ സോണുകളില്ല. രോഗബാധിത പ്രദേശങ്ങള്‍ക്ക് ചുറ്റിലുമുള്ള പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും കാര്യക്ഷമമല്ല.
അതേസമയം, സംസ്ഥാനത്ത് കോവിഡിന്റെ തീവ്രത കുറയുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ വ്യക്തമാക്കി. ആശുപത്രികളില്‍ എത്തുന്ന രോഗികളുടെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കേരളത്തില്‍ ഇന്നലെ 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,79,12,151 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 108 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,211 ആയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.