രണ്ട് ഡോസ് കോവിഡ് വാക്‌സിൻ (Vaccination)സ്വീകരിച്ചവർക്ക് മാത്രമേ ഇനി മദ്യം വിൽക്കുകയുള്ളു എന്ന് പ്രഖ്യാപിച്ച് മധ്യപ്രദേശിലെ ഖാണ്ഡവ ജില്ല. കോവിഡ് 19 മഹാമാരിക്കെതിരെ (covid 19 pandemic) ലോകം ഒന്നായി പോരാടിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ വാക്‌സിനേഷനെ കുറിച്ച് ആളുകളെ കൂടുതൽ ബോധവാന്മാരാക്കുന്നതിന് വേണ്ടിയാണ് ഈ നടപടി. മധ്യപ്രദേശിലെ ഖാണ്ഡവ ജില്ലയുടെ അധികാരപരിധിയിലുള്ള എല്ലാ മദ്യശാലകളോടും രണ്ട് ഡോസ് വാക്സിൻ എടുത്ത ഉപഭോക്താക്കൾക്ക് മാത്രം മദ്യം വിൽക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഖാണ്ഡവ എക്സൈസ് ഓഫീസർ ആർപി കിരാർ ആണ് നിർദേശം പുറപ്പെടുവിച്ചത്. നവംബർ 16 നാണ് നിർദേശങ്ങളടങ്ങിയ ഉത്തരവ് കിരാർ പുറത്തിറക്കിയത്. കോവിഡ് -19 നെതിരെ പോരാടുമ്പോൾ എല്ലാവരും പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ മദ്യ വില്പന ശാലയ്ക്കും രണ്ട് കുത്തിവെപ്പെടുത്തവർക്ക് മാത്രം മദ്യം വിൽക്കുക എന്ന നിർദേശം നൽകിയിട്ടുണ്ട്. മദ്യശാലയുടെ പുറത്ത് പുതിയ നിർദേശം അറിയിച്ചുകൊണ്ടുള്ള ബോർഡ് സ്ഥാപിക്കുകയും ചെയ്തു എന്ന് കിരാർ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
എന്നാൽ മദ്യം വാങ്ങാനെത്തുന്ന എല്ലാ ഉപഭോക്തളുടെയും വാക്‌സിനേഷൻ രേഖ മദ്യശാല ഉടമകൾ പരിശോധിക്കേണ്ടതില്ല. പകരം വാക്കാലുള്ള സ്ഥിരീകരണം മാത്രം നടത്തിയാൽ മതിയെന്നാണ് ഉത്തരവ്. ഇതിനെതിരെ നിരവധി പേർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കള്ളം പറഞ്ഞ് പുതിയ ഉത്തരവ് ലംഘിക്കും എന്ന ആരോപണവും ഉണ്ടായി. എന്നാൽ മദ്യപിക്കുന്നവർ കള്ളം പറയില്ലെന്ന നിലപാടാണ് ഖാണ്ഡവ എക്സൈസ് ഓഫീസർ ആർപി കിരാർ സ്വീകരിച്ചത്.
Also Read-
Guinness Record | വെറും 7 സെക്കൻഡുകൾ കൊണ്ട് 10 മാസ്ക്കുകൾ ധരിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടി യുവാവ്വ്യക്തിപരമായ അനുഭവത്തിൽ നിന്നും മദ്യപാനികൾ കള്ളം പറയില്ലെന്ന് തന്റെ വിശ്വാസം. അവർ സത്യസന്ധരായിരിക്കും. അതിനാലാണ് കോവിഡ് -19 നെതിരെയുള്ള രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിനു ഉപഭോക്താക്കൾ ഒരു തെളിവും സമർപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കളുടെ വാക്കാലുള്ള ഉറപ്പ് മാത്രം മതിയാകും എന്ന് കിരാർ വ്യക്തമാക്കുന്നു.
ഇതിനോട് സോഷ്യൽ മീഡിയ പ്രതികരിച്ചത് വളരെ രസകരമായാണ്. ഇന്ത്യയിൽ മദ്യപിക്കുന്നവർ കള്ളം പറയില്ലെന്ന് ഈ ഓഫീസർ പറയുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവം ഇതാണെന്നും. അതിനർത്ഥം ഓഫീസർ മദ്യം കുടിക്കാൻ പ്രോത്സാഹിപ്പിക്കുകയാണോ എന്ന് ഒരു ട്വിറ്റർ ഉപയോക്താവ് കമന്റ് രേഖപ്പെടുത്തി.
പൂർണ്ണമായി വാക്സിനേഷൻ എടുത്ത ആളുകൾക്ക് മാത്രമേ മധ്യപ്രദേശിലെ മറ്റ് ജില്ലകളും വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നുള്ളു. പൂർണ്ണമായും വാക്സിനേഷൻ എടുത്ത ആളുകളെ മാത്രമേ പാർക്കുകൾക്കുള്ളിൽ കയറാൻ അനുവദിക്കൂ. അതുപോലെ രത്‌ലാം ജില്ലയിലെ പ്രശസ്തമായ രത്‌ലാമി സേവ് വിൽക്കുന്ന വ്യാപാരികൾ തങ്ങളുടെ ലഘുഭക്ഷണം രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്ത വ്യക്തികൾക്ക് മാത്രമേ വിൽക്കുകയുള്ളു എന്ന് സ്വമേധയാ തീരുമാനിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.