ആദ്യ ഡോസ് കോവിഷീല്‍ഡ് രണ്ടാമത് കോവാക്‌സിന്‍; ഉത്തര്‍പ്രദേശില്‍ വാക്‌സിന്‍ കുത്തിവയ്പ്പില്‍ ഗുരുതര വീഴ്ച
- Published by:Jayesh Krishnan
- news18-malayalam
Last Updated:
20 ഗ്രമീണര്‍ക്ക് ആദ്യ ഡോസ് കോവിഷീല്‍ഡും രണ്ടാമത്തെ ഡോസായി കോവാക്‌സിനും നല്‍കിയതായാണ് പരാതി ഉയര്‍ന്നത്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സിദ്ധര്‍ഥനഗര്‍ ജില്ലയില്‍ ഗ്രമീണര്‍ക്ക് നല്‍കിയ വാക്‌സിനേഷനില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. 20 ഗ്രമീണര്‍ക്ക് ആദ്യ ഡോസ് കോവിഷീല്‍ഡും രണ്ടാമത്തെ ഡോസായി കോവാക്‌സിനും നല്‍കിയതായാണ് പരാതി ഉയര്‍ന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിട്ടു. ബദ്‌നി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് വാക്‌സിന്‍ വിതരണത്തില്‍ വീഴ്ച സംഭവിച്ചത്.
ഏപ്രില്‍ ആദ്യ ആഴ്ച നല്‍കിയത് കോവിഷീല്‍ഡ് വാക്‌സിനും മേയ് 14ന് രണ്ടാമത്തെ ഡോസായി നല്‍കിയത് കോവാക്‌സിനും ആയിരുന്നു. 20 ഗ്രാമീണര്‍ക്ക് ആണ് വാക്‌സിന്‍ മാറി നല്‍കിയത്. സംഭവത്തില്‍ വീഴ്ച സംഭവിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സമ്മതച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. എന്നാല്‍ വാക്‌സിന്‍ എടുത്തതിന് ശേഷം തങ്ങളെ ആരോഗ്യ വകുപ്പില്‍ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും പരിശോധന നടത്തിയിട്ടില്ലെന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമാണ് രണ്ടാമത്തെ ഡോസായി കോവാക്‌സിനാണ് നല്‍കിയതെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഡോക്ടര്‍ പറഞ്ഞതായും അവര്‍ പ്രതികരിച്ചു.
advertisement
അതേസമയം സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ പുരോഗതി വിലയിരുത്തി കേന്ദ്രം . വാക്‌സിന്‍ വിതരണത്തെക്കുറിച്ചുള്ള അവലോകനത്തിനായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അഡ്മിനിസ്‌ട്രേറ്റര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് അവലോകന യോഗം ചേര്‍ന്നത്.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രാജ്യത്തുടനീളമുള്ള വാക്‌സിനേഷന്‍ ഡ്രൈവിന്റെ പുരോഗതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അവതരിപ്പിച്ചു. ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കുറിച്ച് യോഗത്തില്‍ വിശകലനം നടത്തി. ഒന്നും രണ്ടും വീതം ഡോസുകള്‍ ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ എന്നിവരുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകളും അവലോകനം ചെയ്തു. ഈ വിഭാഗത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള സാധ്യതകളും വിലയിരുത്തി.
advertisement
വാക്സിന്‍ പാഴാക്കല്‍ ഒരു ശതമാനത്തില്‍ താഴെയായി നിലനിര്‍ത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ജാര്‍ഖണ്ഡ് (37.3%), ഛത്തീസ്ഗഡ് (30.2%), തമിഴ്നാട് (15.5%), ജമ്മു കാശ്മീര്‍ (10.8%), മധ്യപ്രദേശ് (10.7%) എന്നിവിടങ്ങളില്‍ വാക്‌സിന്‍ പാഴാക്കാല്‍ വളരെ ഉയര്‍ന്ന നിലയിലാണെന്ന് യോഗത്തില്‍ വിലയിരുത്തി. വാക്‌സിന്‍ പാഴാക്കലിന്റെ ദേശീയ ശരാശരി 6.3% ആണ്.
കോവിന്‍ സോഫ്റ്റ് വെയറിലെ പരിഷ്‌കാരങ്ങള്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുമെന്നും യോഗത്തില്‍ വ്യക്തമാക്കി. വാക്‌സിനേഷന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിന് കോവിനില്‍ ലഭ്യമായ സൗകര്യങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യര്‍ത്ഥിച്ചു. വിശദവും സമഗ്രവുമായ അവതരണത്തിലൂടെ, അഡീഷണല്‍ സെക്രട്ടറി (ആരോഗ്യം) വികാസ് ഷീല്‍ കോവിന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ പുതിയ സവിശേഷതകളും പ്രവര്‍ത്തനങ്ങളും വ്യക്തമാക്കി. സ്പുട്‌നിക് വാക്‌സിന്‍ ഇപ്പോള്‍ കോവിന്‍ പോര്‍ട്ടലില്‍ ചേര്‍ത്തിട്ടുണ്ടെന്നും യോഗത്തില്‍ സംസ്ഥാനങ്ങളെ അറിയിച്ചു. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത വ്യക്തികള്‍ക്കായി പ്രത്യേക സെഷനുകളും കോവിന്നില്‍ ഉണ്ടാകും.
Location :
First Published :
May 26, 2021 9:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ആദ്യ ഡോസ് കോവിഷീല്‍ഡ് രണ്ടാമത് കോവാക്‌സിന്‍; ഉത്തര്‍പ്രദേശില്‍ വാക്‌സിന്‍ കുത്തിവയ്പ്പില്‍ ഗുരുതര വീഴ്ച