ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരികയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 23,950 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ പത്ത് ദിവസമായി രാജ്യത്ത് തുടർച്ചയായി പ്രതിദിനം മുപ്പതിനായിരത്തിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതുവരെ 1,00,99,066 പേർക്കാണ് ഇന്ത്യയിൽ
കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 96,63,382 പേർ രോഗമുക്തി നേടി. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് നിലവില്‍ 2,89,240 സജീവ കേസുകൾ മാത്രമാണുള്ളത്.
Also Read-
Whatsapp Payment | വാട്സാപ്പ് വഴി പണം കൈമാറുന്നത് വളരെ എളുപ്പം; ഇന്ത്യയിൽ രണ്ടു കോടി ഉപയോക്താക്കളായി
രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണവും ദിനംതോറും ഉയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 26,895 പേരാണ് കോവിഡ് മുക്തി നേടിയത്. മരണനിരക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറയുന്നു എന്നതും ആശ്വാസം നൽകുന്നുണ്ട്. 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 333 മരണങ്ങൾ ഉള്‍പ്പെടെ ഇതുവരെ 1,46,444 മരണങ്ങളാണ് രാജ്യത്ത് കോവിഡ് മൂലം ഉണ്ടായിരിക്കുന്നത്.
കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തന്നെ തുടരുന്നുണ്ട്. ദിനംപ്രതി പത്തുലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധനയ്ക്കായി സ്വീകരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കുകൾ പ്രകാരം ഡിസംബർ 22 വരെ 16,42,68,721 സാമ്പിളുകൾ പരിശോധന നടത്തിയിട്ടുണ്ട്.
Also Read-
അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതി ലൈംഗിക വൈകൃതമുള്ളയാൾ; കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പീഡനത്തിനിരയാക്കിയെന്ന് പൊലീസ്
ദേശീയതലത്തിൽ കോവിഡ് കണക്കുകൾ കുറയുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങൾ ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം കേരളമാണ്.
6049 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 3106 കേസുകളുമായി മഹാരാഷ്ട്രയും തൊട്ടടുത്ത് തന്നെയുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായിരുന്ന പല സംസ്ഥാനങ്ങളിലും ഇപ്പോൾ സ്ഥിതിഗതികൾ ആശ്വാസം നൽകുന്ന തരത്തിലാണെങ്കിൽ ഈ രണ്ട് സംസ്ഥാനങ്ങൾ ഉൾപ്പെടെ അഞ്ചോളം സംസ്ഥാനങ്ങളാണ് ആശങ്ക ഉയർത്തുന്നത്. കേരളം, മഹാരാഷ്ട്ര എന്നിവയ്ക്ക് പുറമെ കർണാടക, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിനം ആയിരത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.