സൂറത്ത്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടി കൗമാരക്കാരൻ അറസ്റ്റിൽ. ഗുജറാത്ത് ഭാവ്നഗര്‍ സ്വദേശിയായ പതിനാറുകാരനാണ് അറസ്റ്റിലായത്. ബലാത്സംഗ കേസിന് പുറമെ പോക്സോ വകുപ്പ് അനുസരിച്ചും വിവിധ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. സൂറത്ത് സ്വദേശിയായ പതിനഞ്ചുകാരിക്കൊപ്പമായിരുന്നു ഒളിച്ചോട്ടം. പൊലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്ന് മുതലാണ് പെൺകുട്ടിയെ കാണാതാകുന്നത്. കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്.
വീട്ടിൽ നിന്നും പോയ സമയത്ത് പെൺകുട്ടിയുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്ത് കുട്ടി ഭാവ്നഗറിലുണ്ടെന്ന് കണ്ടെത്തി. അവിടെയെത്തി അന്വേഷണം ആരംഭിച്ചെങ്കിലും വിവരം ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കോൾ ഡാറ്റ റെക്കോഡുകൾ പരിശോധിച്ചു. ഒരു നമ്പറിലേക്ക് തുടർച്ചയായി കോളുകള്‍ പോയിരുന്നുവെന്നും ഇത് ഭാവ്നഗറിൽ നിന്നുള്ള ഒരു കൗമാരക്കാരന്‍റെതാണെന്നും ഇതിൽ നിന്നാണ് തെളിഞ്ഞത്.
ഈ നമ്പറിൽ പൊലീസ് ബന്ധപ്പെട്ടതോടെ പെണ്‍കുട്ടി ഇയാൾക്കൊപ്പം തന്നെയുണ്ടെന്ന് വ്യക്തമായി. ഫെബ്രുവരി പന്ത്രണ്ടിന് ഇരുവരും സൂറത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.'സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ആണ്‍കുട്ടി സൂറത്തിലെത്തി. പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു ലക്ഷ്യം. പെൺകുട്ടിയെ വിളിച്ചിറക്കി സ്വന്തം വീട്ടിലെത്തിച്ചെങ്കിലും തിരികെ കൊണ്ടു വിടാൻ ഇയാളുടെ പിതാവ് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഭാവ്നഗറിൽ തന്നെ വാടകയ്ക്ക് ഒരു വീടെടുത്ത് ഇരുവരും ഒന്നിച്ച് താമസം ആരംഭിക്കുകയായിരുന്നു. ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടെന്ന കാര്യവും ഇരുവരും സമ്മതിച്ചിട്ടുണ്ട്'. കപോദര ഇൻസ്പെക്ടർ എം.കെ.ഗുജ്ജാർ അറിയിച്ചു.
ഇതിന് പിന്നാലെയാണ് ആൺകുട്ടിക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം എന്നിവയ്ക്ക് പുറമെ പോക്സോ വകുപ്പ് പ്രകാരവും വിവിധ കുറ്റങ്ങൾ കൗമാരക്കാരനെതിരെ ചുമത്തിയിട്ടുണ്ട്. ഇരുവരെയും ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം പെൺകുട്ടിയെ മാതാവിനൊപ്പം അയച്ചു. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ആണ്‍കുട്ടിയെ സൂറത്തിലെ റിമാന്‍ഡ് ഹോമിലേക്കും മാറ്റി.
സമാനമായ മറ്റൊരു സംഭവത്തിൽ പതിനാറുകാരിയെ വിവാഹം ചെയ്ത ഭിന്നശേഷിക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മധുരൈ അലങ്കൊട്ടാരം സ്വദേശിയായ ജി.പ്രഭാകരൻ എന്നയാളാണ് അറസ്റ്റിലായത്. ബാലവിവാഹ നിരോധന നിയമം, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയായിരുന്നു എഫ്ഐആറും അറസ്റ്റും.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.