ജയ്പുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിന് നാട്ടുകാരുടെ മർദനം. രാജസ്ഥാനിലെ ധോൽപുൽ ജില്ലയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ച ഇയാളെ കുട്ടിയുടെ ബന്ധുക്കളാണ് പിടികൂടിയത്.
തുടർന്ന് നാട്ടുകാര്‍ കൂടുകയും എല്ലാവരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇയാളെക്കൊണ്ട് മനുഷ്യവിസർജ്യം കഴിപ്പിച്ചതായും ആരോപണമുണ്ട്. യുവാവിനെ നാട്ടുകാർ ചേർന്ന് മര്‍ദിച്ച കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. മർദനത്തിനൊപ്പം ബലപ്രയോഗത്തിലൂടെ വിസർജ്യം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ബസേരി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ റാണെ സിംഗ് അറിയിച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. യുവാവിനെതിരെ പീഡനത്തിനും നാട്ടുകാർക്കെതിരെ അക്രമത്തിനുമാണ് കേസ്. പീഡന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ മർദ്ദിച്ച സംഭവത്തിൽ ഏഴ് പേരെയും അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Molest child, Molestation case, Pocso case, Rajasthan