കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ (Actress Attack Case) തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി ദിലീപ് (Dileep) ഹൈക്കോടതിയിൽ. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ദിലീപ് സമർപ്പിച്ച പുതിയ ഹർജിയിലെ ആവശ്യം. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് ദിലീപിന്റെ നിർണായക നീക്കം.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനാണ് അന്വേഷണ സംഘം തുടരന്വേഷണ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തുടരന്വേഷണത്തിനായി ഒരുമാസം സമയം അനുവദിച്ച വിചാരണക്കോടതി നടപടി അംഗീകരിക്കാനാവില്ല.
അന്വേഷണ സംഘം തുടരന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കും എന്നു വിശ്വസിക്കാനാകില്ല. അന്വേഷണം വലിച്ചു നീട്ടാനാണ് സാധ്യത. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ വിചാരണക്കോടതിയുടെ രേഖകളിൽ നിന്ന് നീക്കം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളും ദിലീപ് ഉയർത്തിയിട്ടുണ്ട്.
വിചാരണക്കോടതിയുടെ അനുമതി ലഭിക്കും മുൻപു തന്നെ ക്രൈംബ്രാഞ്ച് തുടരന്വേഷണവുമായി മുന്നോട്ടു പോകുകയായിരുന്നു. 28ന് ഹർജി സമർപ്പിച്ച് 29ന് തന്നെ തുടരന്വേഷണവുമായി മുന്നോട്ടു പോകുകയായിരുന്നു. തുടരന്വേഷണം നടത്താനായി കോടതിയിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
ഗൂഢാലോചന ആരോപണങ്ങളുമായി തന്റെ കുടുംബത്തിലുള്ള മുഴുവൻ പേരെയും പ്രതിചേർത്തിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് തനിക്കെതിരെ വ്യക്തി വൈരാഗ്യം തീർക്കുകയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.