മുംബൈ: എയർ ഇന്ത്യയ്ക്ക് തലവേദനയായി വീണ്ടും യാത്രക്കാരന്റെ മോശം പെരുമാറ്റം. എയർ ഇന്ത്യയുടെ ലണ്ടൻ-മുംബൈ വിമാനത്തിലെ യാത്രക്കാരനാണ് ഇത്തവണ പ്രശ്നക്കാരനായത്. വിമാന കമ്പനി നൽകിയ പരാതിയിൽ മുംബൈ സഹർ പൊലീസ് സ്റ്റേഷൻ രാമകാന്ത്(37) എന്നയാൾക്കെതിരെ കേസെടുത്തു.
മാർച്ച് 11 നായിരുന്നു സംഭവം. യാത്രയ്ക്കിടയിൽ ഇയാൾ വിമാനത്തിലെ ബാത്ത്റൂമിൽ കയറി പുകവലിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വിമാനയാത്രയിൽ പുകവലി അനുവദിനീയമല്ല. രാമകാന്ത് ബാത്ത്റൂമിൽ കയറിയതിനു പിന്നാലെ വിമാനത്തിലെ അപായമണി മുഴങ്ങി. ഇതോടെ ജീവനക്കാരെല്ലാം ബാത്ത്റൂമിന് അടുത്തെത്തി. ഈ സമയത്ത് പുറത്തിറങ്ങിയ രാമകാന്തിന്റെ കയ്യിൽ സിഗരറ്റ് കണ്ടതായി ജീവനക്കാർ പറയുന്നു. ഉടൻ തന്നെ ഇയാളിൽ നിന്നും സിഗരറ്റ് വാങ്ങി.
Also Read- പട്ടാമ്പിയിൽ സിഗ്നലിൽ നിർത്തിയിട്ട ലോറിയുടെ എടുത്തു ചാടി മധ്യവയസ്കൻ ജീവനൊടുക്കി
ഇതോടെ രാമകാന്ത് ജീവനക്കാരുടെ നേരെ തട്ടിക്കയറാൻ തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. ഇയാളെ സീറ്റിൽ ഇരുത്തിയെങ്കിലും അൽപം കഴിഞ്ഞ് വീണ്ടും പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങി. വിമാനത്തിന്റെ ഡോർ തുറക്കാനായിരുന്നു പിന്നീടുള്ള ശ്രമം. രാമകാന്തിന്റെ പെരുമാറ്റം കണ്ട് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും പരിഭ്രാന്തരായി.
രാമകാന്തിനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ സീറ്റിൽ തന്നെ ഇരുത്താൻ ഇയാളുടെ കൈയ്യും കാലും കെട്ടിയിടേണ്ടി വന്നുവെന്നും ജീവനക്കാർ പറയുന്നു.
Also Read- 25 വർഷത്തിനു ശേഷം സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിനു പോയ യുവതി പഴയ കാമുകനൊപ്പം നാടുവിട്ടെന്ന് പോലിസ് കേസ്
സീറ്റിൽ കെട്ടിയിട്ടതോടെ ഇയാൾ തല സീറ്റിൽ ഇടിക്കാൻ തുടങ്ങിയതായും ജീവനക്കാർ പൊലീസിനോട് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന ഡോക്ടർ രാമകാന്തിനെ പരിശോധിച്ചിരുന്നു. തന്റെ ബാഗിൽ മരുന്നുണ്ടെന്ന് ഇയാൾ പറഞ്ഞെങ്കിലും ബാഗ് പരിശോധിച്ചപ്പോൾ ഒരു ഇ-സിഗരറ്റ് മാത്രമാണ് കണ്ടെത്താനായത്.
വിമാനം മുംബൈയിൽ എത്തിയ ഉടനെ, പൊലീസിനെ വിവരം അറിയിച്ച് രാമകാന്തിനെ കൈമാറുകയായിരുന്നു. ഇന്ത്യൻ വംശജനാണെങ്കിലും യുഎസ് പൗരനാണ് രാമകാന്ത്. യുഎസ് പാസ്പോർട്ടും ഇയാൾക്കുണ്ട്.
രാമകാന്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായി പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.