മലപ്പുറം കൊണ്ടോട്ടി കീഴിശ്ശേരിയിൽ ബീഹാർ സ്വദേശി മരണപ്പെട്ടത് അതിക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിന് ഒടുവിൽ. കൈകൾ പുറകിലേക്ക് കെട്ടി രണ്ടു മണിക്കൂറിലധികം സമയമാണ് രാജേഷ് മാഞ്ചിയെ നാട്ടുകാർ അതിക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിക്രൂരമർദ്ദനമാണ് രാജേഷ് മാഞ്ചിക്ക് ഏൽക്കേണ്ടി വന്നത്. പൈപ്പും മാവിൻ കൊമ്പും മരത്തടികളും മർദ്ദനത്തിനായി പ്രതികൾ ഉപയോഗിച്ചു. നെഞ്ചിലും വാരിയെല്ലുകളിലും ഇടുപ്പിലും ഗുരുതര പരിക്കുകൾ സംഭവിച്ചു.
മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിൽ ബീഹാർ സ്വദേശി കൊല്ലപ്പെട്ടു
മർദ്ദനത്തെ തുടർന്നുള്ള പരിക്കുകൾ ആണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മലപ്പുറം എസ് പി സുജിത്ത് ദാസ് എസ് ഐപിഎസ്. പറഞ്ഞു. പന്ത്രണ്ടാം തീയതി രാത്രിയാണ് സംശയാസ്പദമായ സാഹചര്യത്തിൽ രാജേഷ് മാഞ്ചിയെ നാട്ടുകാർ കണ്ടെത്തിയത്. ഇയാൾ മോഷണത്തിന് എത്തിയതാണെന്ന് പറയുന്നുണ്ടെങ്കിലും ഇത് പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല. മാഞ്ചിയെ കെട്ടിയിട്ട് മർദ്ദിച്ച പ്രദേശവാസികൾ ഫോണിൽ വിളിച്ചുവരുത്തി ആളുകളെ എത്തിച്ചു. രണ്ടു മണിക്കൂറിനു ശേഷമാണ് ഇക്കാര്യം സ്ഥലത്തെ ഒരു പൊതുപ്രവർത്തകനെ അറിയിക്കുന്നതും തുടർന്ന് പോലീസ് എത്തുന്നതും. ആംബുലൻസിൽ രാജേഷ് മാഞ്ചിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കീഴിശ്ശേരി സ്വദേശികളും വരുവള്ളി പിലാക്കൽ വീട്ടിൽ അലവിയുടെ മക്കളുമായ മുഹമ്മദ് അഫ്സൽ, ഫാസിൽ , ഷറഫുദ്ദീൻ , കിഴിശ്ശേരി തവനൂർ സ്വദേശികളായ മെഹബൂബ് ,അബ്ദുസമദ് , നാസർ , ഹബീബ് ,അയ്യൂബ് ,സൈനുൽ ആബിദ് എന്നിവരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആയത്. ഇവർക്ക് എതിരെ കൊലക്കുറ്റം, കുറ്റകരമായ സംഘം ചേരൽ, അക്രമം തുടങ്ങി വിവിധ വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്. പ്രദേശത്തെ സിസിടിവി ക്യാമറകൾ ദൃശ്യങ്ങൾ നശിപ്പിക്കാനും ഇവർ ശ്രമിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്നവരുടെ എല്ലാവരുടെയും മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime malappuram, Malappuram, Mob attack