ഭോപ്പാല്‍: മധ്യപ്രദേശില്‍ മെയ് 13ന് കാണാതായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ മൃതദേഹങ്ങള്‍ പാടത്ത് നിന്ന് കണ്ടെത്തി. അഞ്ചുപേരെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പത്ത് അടി ആഴത്തിലുള്ള കുഴിയില്‍ മറവ് ചെയ്യുകയായിരുന്നു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. മൃതദേഹങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊലീസ് കുഴിച്ചെടുത്തത്.
മമത ഭായ് കസ്തേ (45), ഇവരുടെ പെണ്മക്കളായ രൂപാലി (21), ദിവ്യ (14), ബന്ധുക്കളായ പൂജാ ഓസ്വാള്‍ (15), പവന് ഓസ്വാള്‍ (14) എന്നിവരെ നെമാവര്‍ നഗരത്തിലെ വീട്ടില്‍ നിന്ന് മെയ് 13നാണ് കാണാതാകുന്നത്. ഇവരെ കാണാതായെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുമായി ബന്ധമുള്ള വീട്ടുടമസ്ഥനും ഇയാളുടെ കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രധാന പ്രതിയായ സുരേന്ദ്ര ചൗഹാനേയും മറ്റ് അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് ഏഴ് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
പാടത്ത് പത്ത് അടി താഴ്ചയില്‍ അഴുകിയ നിലയിലാണ് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കൊന്നിനും വസ്ത്രമില്ലായിരുന്നു. പ്രതികള്‍ വസ്ത്രങ്ങള്‍ ഊരിമാറ്റിയ ശേഷം കത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കുഴിച്ചിട്ട മൃതദേഹങ്ങള്‍ വേഗത്തില്‍ അഴുകുന്നതിനായി ഉപ്പും യൂറിയയും ഉപയോഗിച്ച് പ്രതികള്‍ മൂടുകയായിരുന്നു.
Also Read-
കടബാധ്യത; ആറംഗ കുടുംബം കൃഷിസ്ഥലത്തെ കുളത്തിൽ മരിച്ച നിലയിൽമുഖ്യപ്രതിയായ സുരേന്ദ്ര ചൗഹാന് ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തുവെന്ന് ദേവാസ് പൊലീസ് ഉദ്യോഗസ്ഥനായ ശിവ് ദയാല്‍ സിങ് പറഞ്ഞു. ചൗഹാന് കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തപ്പോള്‍ മറ്റ് അഞ്ച് പേര് കുഴിയെടുക്കാനും മൃതദേഹങ്ങള്‍ മറവ് ചെയ്യാനും സഹായിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ രൂപാലിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉയോഗിച്ച് കൊലയാളികള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. രൂപാലി സ്വന്തം ആഗ്രഹപ്രകാരം വിവാഹം കഴിച്ചുവെന്നും അനുജത്തിയും ബന്ധുക്കളായ രണ്ട് കുട്ടികളും കസിന്സും അമ്മയും അവര്‍ക്കൊപ്പമുണ്ടെന്നും സുരക്ഷിതരാണെന്നും സന്ദേശങ്ങളില്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ രൂപാലിയുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത പൊലീസ് അവര്‍ അവരുടെ വീട്ടുടമയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തി. വീട്ടുടമസ്ഥനെ ചോദ്യംചെയ്ത പൊലീസ് യുവതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കി. മെയ് 13 ന് ഇയാള്‍ മറ്റ് അഞ്ച് പേരുമായി നിരന്തരം ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലും അന്വേഷവുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിലേക്ക് നയിച്ചത്.
വീട്ടുടമസ്ഥനായ സുരേന്ദ്ര ചൗഹാന് കുടുംബത്തിന് പരിചിതനും ഇടയ്ക്ക് ഇവരുടെ വീട് സന്ദര്‍ശിക്കുന്നയാളുമായിരുന്നു. രൂപാലിയുമായി ബന്ധമുണ്ടായിരുന്ന ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതേക്കുറിച്ച് അറിഞ്ഞ രൂപാലി ഇയാളുടെ പ്രതിശ്രുതവധുവിന്റെ ചിത്രം ഫോണ്‍ നമ്പറിനൊപ്പം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. ഇതില്‍ പ്രകോപിതനായ സുരേന്ദ്ര ചൗഹാന് ഇവരെ കൊലപ്പെടുത്തി പാടത്ത് കുഴിച്ചിടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.