ദീപാവലി ആഘോഷിക്കാൻ വീട്ടിലേക്ക് വിളിച്ചു; മദ്യപിച്ച് തമ്മിൽ തല്ലി; സാരി കൊണ്ട് ശ്വാസം മുട്ടിച്ചുകൊന്നു; സുഹൃത്തും ഭാര്യയും അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഇടുക്കി: ഏലത്തോട്ടം തൊഴിലാളിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. സംഭവത്തിൽ കൊല്ലപ്പെട്ടയാളുടെ സുഹൃത്തും അയാളുടെ ഭാര്യയും അറസ്റ്റിലായി. അമരാവതി പറങ്കിമാമൂട്ടിൽ സജീവൻ എന്നു വിളിക്കുന്ന സഞ്ജയനെ(55)യാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി ബാലകൃഷ്ണൻ (29), ഇയാളുടെ ഭാര്യ ശാന്തി (30) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഏലത്തോട്ടത്തിൽ ഒരുമിച്ചു ജോലി ചെയ്തിരുന്ന സജീവനെ ബാലകൃഷ്ണൻ ദീപാവലി ആഘോഷിക്കാൻ ഒട്ടകത്തലമേട്ടിലെ വാടകവീട്ടിലേക്ക് ക്ഷണിച്ചു. വൈകിട്ട് അണക്കരയിലുള്ള ബാറിൽ പോയി മദ്യം വാങ്ങി തിരികെയെത്തി വീട്ടിലിരുന്നു മദ്യപിച്ചു. മദ്യലഹരിയിൽ ബാലകൃഷ്ണനും സജീവനും തമ്മിൽ വാക്കുതർക്കമുണ്ടായി. ബാലകൃഷ്ണൻ സമീപത്ത് കിടന്ന വിറകുകമ്പെടുത്തു സജീവന്റെ തലയ്ക്കടിച്ചു. അടിയേറ്റു വീണ സജീവനെ പായയിൽ വിരിച്ചിരുന്ന സാരി ഉപയോഗിച്ച് കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചുവെന്നും പൊലീസ് പറയുന്നു. പുലർച്ചെ ഉണർന്നുനോക്കുമ്പോഴാണു സജീവൻ മരിച്ച കാര്യം ദമ്പതികൾക്ക് ബോധ്യമായത്.
advertisement
ഉടൻ അയൽവാസികളെ വിളിച്ചുണർത്തിയ ബാലകൃഷ്ണൻ, സജീവൻ ഉണരുന്നില്ലെന്നും ഹൃദയാഘാതമാണോ എന്നു സംശയമുണ്ടെന്നും അറിയിച്ചു. തുടർന്നു നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പ്രാഥമിക പരിശോധനയിൽ കഴുത്തിൽ സംശയാസ്പദമായ മുറിപ്പാടുകൾ കണ്ടതോടെ പൊലീസിന് സംശയം തോന്നി. ഇതോടെ ബാലകൃഷ്ണനും ശാന്തിയും പൊലീസിന്റെ നിരീക്ഷണത്തിലായി. കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉറപ്പായതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. കുമളി എസ്എച്ച്ഒ ജോബിൻ ആന്റണി, എസ്ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു.
Location :
First Published :
November 18, 2020 7:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ദീപാവലി ആഘോഷിക്കാൻ വീട്ടിലേക്ക് വിളിച്ചു; മദ്യപിച്ച് തമ്മിൽ തല്ലി; സാരി കൊണ്ട് ശ്വാസം മുട്ടിച്ചുകൊന്നു; സുഹൃത്തും ഭാര്യയും അറസ്റ്റിൽ