വിസ്മയയ്ക്ക് (Vismaya) ഭർത്താവ് കിരണിൽ നിന്നേറ്റ ക്രൂര പീഡനങ്ങൾ ഡിജിറ്റൽ തെളിവുകൾ സഹിതം കോടതിയിൽ വെളിപ്പെടുത്തി വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ ഭാര്യ ഡോ: രേവതി. പ്രോസിക്യൂഷൻ ഭാഗം രണ്ടാം സാക്ഷിയായി ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ. എൻ. സുജിത്തിന് മുമ്പാകെയാണ് ഡോ: രേവതി മൊഴി നൽകിയത്.
വിജിത്തിന്റെ വിവാഹാലോചന വന്നതു മുതൽ സഹോദരിയായ വിസ്മയയുമായി നേരിട്ട് സംസാരിക്കുമായിരുന്നു. വാട്സ്ആപ്പിൽ ചാറ്റ് ചെയ്യുമായിരുന്നു. സന്തോഷവതിയും പ്രസരിപ്പുമുള്ള കുട്ടിയായിരുന്നു വിസ്മയ. വിവാഹം കഴിഞ്ഞ് ഏകദേശം ഒരുമാസം കഴിഞ്ഞപ്പോൾ മുതൽ വിസ്മയ മ്ലാനവതിയായി. കാര്യം തിരക്കിയപ്പോൾ സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് ശാരീരികമായി ഉപദ്രവിക്കുന്നതും മാനസികമായി കുത്തിനോവിക്കുന്നതും നേരിൽ പറയുകയും വാട്സ്ആപ്പിൽ സന്ദേശമായി അയയ്ക്കുകയും ചെയ്തു.
കിരൺ വിസ്മയയെ ഭിത്തിയോട് ചേർത്തുനിർത്തി കഴുത്തിൽ കുത്തിപ്പിടിക്കുകയും ചവിട്ടി നിലത്തിട്ട് മുഖത്ത് കാൽ കൊണ്ട് ചവിട്ടിപ്പിടിക്കുകയും ചെയ്യുമായിരുന്നുവെന്ന് പറഞ്ഞിരുന്നു. കാർ ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞ് ഓണസമയത്ത് കാറിൽവച്ച് വഴക്കുണ്ടായി. ഇതേത്തുടർന്ന് വിസ്മയ റോഡിലിറങ്ങി നിന്നു. ഇത്രയും പോസിറ്റീവ് ആറ്റിട്യൂഡുള്ള വിസ്മയ "ഞാനൊരു വേസ്റ്റാണോ ചേച്ചീ?" എന്ന് തന്നോട് ചോദിച്ചതായി രേവതി മൊഴി നൽകി.
വിജിത്തിന്റെ വിവാഹത്തിന് കിരൺ പങ്കെടുത്തില്ല. വിസ്മയ വിവാഹശേഷം അനുഭവിച്ച എല്ലാ വിഷമതകളും എന്നോട് പറഞ്ഞിരുന്നു. ഗൾഫുകാരന്റെ മകളും മർച്ചന്റ് നേവിക്കാരന്റെ പെങ്ങളുമാണെന്ന് വിചാരിച്ചാണ് കല്ല്യാണം കഴിച്ചതെന്നും പക്ഷേ കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണുമാണെന്ന് കിരൺ പറയുമായിരുന്നുവെന്ന് രണ്ടാംസാക്ഷി വെളിപ്പെടുത്തി. മാനസിക സമ്മർദ്ദം താങ്ങാനാകാതെ താൻ ആത്മഹത്യയുടെ ഘട്ടത്തിലാണെന്ന് പറഞ്ഞപ്പോൾ 'നീ ചത്താൽ പാട്ടക്കാറും നിന്നേം സഹിക്കണ്ടാല്ലോ' എന്നാണ് കിരൺ പറഞ്ഞത്.
ബിഎഎംഎസിന് പഠിക്കുന്ന ഒരു കുട്ടി സ്വന്തം വ്യക്തിത്വം കളഞ്ഞ് ഇങ്ങനെ കഴിയുന്നത് സഹിക്കാനാകാത്തതിനാൽ താൻ വിവരം ഭർത്താവിനെയും മാതാപിതാക്കളെയും അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് കരയോഗത്തിൽ പരാതി നൽകിയത്. ഇക്കാര്യം ചർച്ച ചെയ്യാനിരിക്കെ മാർച്ച് 17ന് വിസ്മയയെ കിരൺ കോളജിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി. അതിനുശേഷം വിസ്മയ തന്നോടുള്ള കോണ്ടാക്ട് കുറച്ചു.
വിസ്മയ ഒരുകാരണവശാലും തന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയില്ലെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജിന്റെ ചീഫ് വിസ്താരത്തിൽ രേവതി പറഞ്ഞു. വിസ്മയ തനിക്കയച്ച മെസേജുകളുടെ സ്ക്രീൻഷോട്ട് തന്റെ കൈവശമുണ്ടായിരുന്നത് വിസ്മയയുടെ മരണദിവസം തന്നെ താൻ മാധ്യമങ്ങൾക്ക് നൽകിയിരുന്നതായും സാക്ഷി മൊഴി നൽകി.
ഡോ: രേവതി തന്റെ ഫോണും വിസ്മയയുടെ മെസേജുകളും കോടതിയിൽ തിരിച്ചറിഞ്ഞു. ഡോ: രേവതിയുടെ എതിർ വിസ്താരം തിങ്കളാഴ്ച നടക്കും.
Summary: Dr. Revathy, sister-in-law of Vismaya, produced her statement before court. She narrated the atrocities Vismaya had faced in her marital lifeഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.