കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിൽപ്പെട്ട യുവാവിനെ നാർക്കോട്ടിക് സെൽ അസിസ്ററൻ്റ് കമ്മിഷണർ പി. പ്രകാശൻ്റെ നേതൃത്വത്തിലുള്ള ഡൻസാഫും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ സിറ്റി ക്രൈം സ്ക്വാഡും സബ്ബ് ഇൻസ്പെക്ടർ കെ.അഭിഷേകിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ പിടികൂടി. കോഴിക്കോട് ജില്ലയിൽ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടക്കുന്നത്. ജില്ലാ പോലീസ് മേധാവി എ. അക്ബർ ഐപിഎസ് ൻ്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.എ. ശ്രീനിവാസ് ഐപിഎസ് ൻ്റെ മേൽനോട്ടത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളാണ് ഡൻസാഫ് സ്വീകരിച്ചു വരുന്നത്.
മുതലക്കുളത്ത് രാത്രി നടന്ന വാഹന പരിശോധനയിലാണ് ചക്കുംകടവ് ആനമാട് ഖദീജ മഹലിൽ ഷക്കീൽ ഹർഷാദ് (34/22) പോലീസിൻ്റെ പിടിയിലായത്. 112ഗ്രാം എംഡിഎംഎ പ്രതിയുടെ കയ്യിൽനിന്നും വാഹനത്തിൽ നിന്നുമായി പോലീസ് പിടിച്ചെടുത്തു. സബ്ബ് ഇൻസ്പെക്ടർ അഭിഷേക് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ കാക്കഞ്ചേരി കേന്ദ്രീകരിച്ച് വിവിധയിനം മാരക മയക്കുമരുന്നുകൾ വിദ്യാർത്ഥികൾക്കിടയിൽ വിൽപന നടത്തിവരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൽപെട്ടയാളാണ് പിടിയിലായതെന്ന് മനസ്സിലായി.
എംഡിഎംഎ, എൽഎസ് ഡി സ്റ്റാമ്പ്, എക്സ്റ്റസി ഗുളികകൾ ഹാഷിഷ് തുടങ്ങി വിവിധയിനം മയക്കുമരുന്നുകളാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. ബാങ്ക് അക്കൗണ്ട് പോലീസ് കണ്ടെത്താതിരിക്കുന്നതിനായി നേരിട്ടുള്ള പണമിടപാടാണ് നടത്തിയിരുന്നത്. ഗൾഫിലുള്ള ബോസ്സ് എന്നറിയപ്പെടുന്നയാളെ വാട്ട്സ്ആപ്പ് വഴി ഫോൺ ചെയ്ത് നിൽക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷനും പണവുമായുള്ള സെൽഫിയും അയച്ചു കൊടുത്താൽ ഏത് സമയത്തും മയക്കുമരുന്ന് ആവശ്യത്തിനനുസരിച്ച് എത്തിച്ചു നൽകുന്നതാണ് രീതിയെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഗൾഫിലുള്ള ബോസ് നാട്ടിലെ വിതരണക്കാരന് വിവരങ്ങൾ കൈമാറുന്നതിനാൽ കൊണ്ടുവരുന്നയാളെപ്പറ്റി യാതൊരു വിവരവും തരാൻ ഉപയോക്താക്കൾക്ക് കഴിയാറില്ല.
also read : ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
ദിവസവും ഒന്നരലക്ഷം രൂപയുടെ മയക്കുമരുന്ന് വിൽപനയാണ് ഈ സംഘം നടത്തിവന്നിരുന്നത്. കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി എ.അക്ബർ ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ ഡോ. എ.ശ്രീനിവാസ് ഐപിഎസ് ൻ്റെ മേൽനോട്ടത്തിൽ കസബ ഇൻസ്പെക്ടർ എൻ.പ്രജീഷ് കേസന്വേഷണം ഏറ്റെടുത്ത് പ്രതിയുടെ രഹസ്യ താവളത്തിൽ പരിശോധന നടത്തിയപ്പോൾ 100 ഗ്രാം എംഡിഎംഎ, 10ഗ്രാം ഹാഷിഷ്, 170എക്സ്റ്റസി ടാബ്‌ലറ്റ്, 345 എൽഎസ് ഡി സ്റ്റാമ്പ്, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബ്, വിൽപനനടത്തിക്കിട്ടിയ 33000 രൂപ എന്നിവ പിടിച്ചെടുത്തു. ഷക്കീൽ ഹർഷാദിന് മുൻപ് മയക്കുമരുന്ന് ഉപയോഗിച്ചതിന് പന്നിയങ്കര പോലീസ് സ്റ്റേഷനിലും കേസുണ്ടായിരുന്നു.
see also : കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് സഹായം നൽകിയ കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പൻ പോലീസ് കസ്റ്റഡിയിൽ
സിറ്റി ഡാൻ സാഫ് ലഹരിക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത് സ്കൂളുകളും കോളേജുകളും ആശുപത്രി പരിസരങ്ങളും കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണം നടത്തിവരികയാണ്. മയക്കുമരുന്ന് കേസിലുൾപ്പെടുന്നവരുടെ സ്വത്ത് വകകളും വാഹനങ്ങളും കണ്ടെത്തി സർക്കാരിലേക്ക് കണ്ട് കെട്ടാനുള്ള നടപടികൾ സിറ്റി പോലീസ് സ്വീകരിക്കുന്നുണ്ട് ഇതുവരെ മൂന്ന് പേരുടെ വസ്തുവകകൾ കണ്ടുകെട്ടാൻ സർക്കാരിന് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. ഡൻസാഫ് ൻ്റെ നേതൃത്വത്തിൽ 50 കിലോഗ്രാം കഞ്ചാവ് അറുന്നൂറ് ഗ്രാം എംഡിഎംഎ 50 ഗ്രാം ബ്രൗൺഷുഗർ 170 എംഡി എം എ എക്സ്റ്റസി പിൽ 350 എൽ എസ് ഡി സ്റ്റാമ്പ് എന്നിവയാണ് കഴിഞ്ഞ ആറുമാസത്തിനുള്ളിൽ പിടിച്ചെടുത്തത്.
ഡൻസാഫ് അസിസ്റ്റന്റ് എസ്ഐ മനോജ് എടയേടത്ത്, സീനിയർ സിപിഓ കെ.അഖിലേഷ്, സിപിഓ മാരായ ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്,കാരയിൽ സുനോജ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, കസബ സബ്ബ് ഇൻസ്പെക്ടർ രാജീവ് , സീനിയർ സിപിഒ മാരായ പി.എം.രതീഷ്, വി.കെ.ഷറീനബീ,സി.പി.ഒമാരായ ബിനീഷ്, മുഹമ്മദ് സക്കറിയ, ദീപ, സുശീല എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drug Arrest, Kozhikkod, MDMA Seized