തൃശ്ശൂർ: മാളയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ കടമ്പോട്ട് സുബൈറിന്‍റെ മകള്‍ റഹ്മത്തിനെയാണ് (30) താമസിക്കുന്ന വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ഷഹൻസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Also Read-കോവിഡ് പരിശോധനക്ക് വ്യാജവിലാസം നൽകിയെന്ന പരാതി; KSU നേതാവ് കെ എം അഭിജിത്തിനെതിരെ കേസെടുത്തു
റഹ്മത്ത് ഭർത്താവും മക്കളുമൊത്ത് മാള പിണ്ടാണിയിലെ വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. പ്രവാസിയായ ഷഹൻസാദ് അവിടെ ജോലി മതിയാക്കി നാട്ടിൽ മത്സ്യക്കച്ചവടം നടത്തി വരികയാണ്. ഇന്ന് രാവിലെ ഒമ്പതും മൂന്നും വയസുള്ള മക്കളെ ഇയാൾ വടക്കേകരയിലുള്ള സ്വന്തം വീട്ടിലാക്കി പോവുകയായിരുന്നു. മക്കളെ മാത്രം കൊണ്ടു വന്നതിൽ സംശയം തോന്നിയ ഇയാളുടെ പിതാവ് ഇവർ താമസിച്ചിരുന്ന വീടിന് സമീപത്തെ ഒരാളോട് കാര്യം തിരക്കാൻ ആവശ്യപ്പെട്ടു. മക്കൾ മാത്രമെയുള്ളുവെന്നും മരുമകൾ എവിടെയെന്നും അന്വേഷിക്കാനാണ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇവിടെയെത്തിയ പ്രദേശവാസികള്‍ വീടിന്‍റെ വാതിൽ പുറത്തു നിന്നും അടച്ച നിലയിലാണ് കണ്ടത്. ഇത് തുറന്ന് അകത്ത് കയറിയപ്പോഴാണ് റഹ്മത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷഹന്‍സാദിനെ അധികം വൈകാതെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.