കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി (Kerala High Court). വിചാരണക്കോടതി ജഡ്ജിക്കെതിരേ ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.
സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പെന്‍ഡ്രൈവ് വിചാരണ കോടതിയില്‍ നിന്നാണ് തുറന്നതെന്ന് അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയതാണ് ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനം. പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നല്‍കി. ഇതിനുപിന്നാലെ പ്രോസിക്യൂഷന്‍ അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുകയാണോയെന്ന മറുചോദ്യവും ഹൈക്കോടതി ആരാഞ്ഞു.
കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. എവിടെനിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നും ആരെല്ലാമാണ് ഇത് കണ്ടതെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകുംമുൻപ് വിചാരണ കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന ആക്ഷേപത്തെ സാധൂകരിക്കുന്ന എന്ത് തെളിവാണുള്ളതെന്നും അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചാല്‍ സ്വാഭാവികമായി കോടതി ചെലവ് കൂടി ചുമത്തേണ്ടല്ലേയെന്ന ചോദ്യവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
കേസ് അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കാനായി മാറ്റി. അതിനിടെ അന്വേഷണം ശരിയായ ദിശയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപ് നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചോദിച്ചു.
കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; മരണകാരണം പൊലീസ് മർദനമെന്ന് ആരോപണംപോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവൻ (40) ആണ് മരിച്ചത്. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ഇയാളെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. വിട്ടയച്ച ശേഷം സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സജീവനെ പൊലീസ് മർദ്ദിച്ചതായും പൊലീസ് മർദ്ദനമേറ്റാണ് മരിച്ചതെന്നും സുഹൃത്തുക്കൾ ആരോപിച്ചു. മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്ഐ മർദ്ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. വാഹനങ്ങൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് സജീവനും സുഹൃത്തുക്കളും വാഹനത്തിലുണ്ടായിരുന്നവരുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.
മദ്യപിച്ചിരുന്ന വിവരം പൊലീസിനോട് സമ്മതിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. തുടർ നടപടികൾക്ക് വിധേയരാക്കുന്നതിന് മുന്നേ പൊലീസ് തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട സജീവൻ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നു. വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരണകാരണം എന്താണെന്ന് വ്യക്തമാകാൻ പോസ്റ്റ്‍മോർട്ടം നടത്തും. അതേസമയം ആരോപണം നിഷേധിക്കുകയായാണ് വടകര പൊലീസ്. ചോദ്യം ചെയ്തശേഷം വിട്ടയച്ചുവെന്നും അതിനുശേഷം കുഴഞ്ഞുവീണതാകുമെന്നും പൊലീസ് പറഞ്ഞു. സജീവന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.