മലപ്പുറം ജില്ലയിൽ ഓപ്പറേഷന്‍ ആഗിന്‍റെ പോലീസ് കഴിഞ്ഞ ദിവസം നടത്തിയ വ്യാപക പരിശോധനയിൽ 155 ഓളം പേര്‍ പിടിയില്‍. പിടികിട്ടാപ്പുള്ളികളും ജാമ്യം എടുത്ത് ഒളിവിൽ പോയതും വിവിധ കേസുകളിൽ പ്രതികളായവരെയുമാണ് പിടികൂടിയത്. 53 പേരെ കരുതൽ തടങ്കലിൽ എടുത്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്. എസ് ഐ.പി.എസിന്‍റെ നിർദ്ദേശ പ്രകാരം ആയിരുന്നു നടപടികൾ. ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും നടത്തിയ പ്രത്യേക കർശന പരിശോധനയുടെ ഭാഗമായി ആകെ 836 കേസുകൾ രജിസ്റ്റർ ചെയ്തു.
മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, താനൂർ ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയായ ശേഷം കോടതിയിൽ നിന്ന് ജാമ്യം എടുത്ത് ഒളിവിൽ പോയ പിടികിട്ടാപുള്ളികളായ 35 ഓളം പേരെ ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്ന് പോലീസ് പിടികൂടി.
ജാമ്യമില്ലാ വാറൻ്റ് ഉള്ള 80 പേരെയും, മറ്റ് വിവിധ ക്രൈം കേസുകളുമായി ബന്ധപ്പെട്ട് 40 പേരെയും രാത്രി കാല പരിശോധനയിൽ പോലീസ് പിടികൂടി. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 122 പേരെ പരിശോധിച്ച പോലീസ് അതിൽ 53 പേരെ കരുതൽ തടങ്കലിൽ വെക്കുകയും ചെയ്തു .
പിടികിട്ടാപുള്ളികളായ 30 പേരെയും, വിവിധ കേസുകളിൽ വാറണ്ടുള്ളവരും കോടതികളിൽ ഹാജരാകാതെ നിയമം ലംഘിച്ച് നടന്നിരുന്നവരുമായ 80 പേരെയും അറസ്റ്റ് ചെയ്തു. അനധികൃത മദ്യ വിൽപ്പനക്കെതിരെ അബ്കാരി ആക്ട് പ്രകാരം 103 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ എക്സ്പ്ലോസിവ് ആക്ട് പ്രകാരം ഒരു കേസും, അനധികൃത മണൽ കടത്തിനെതിരെ 8 കേസുകളും രജിസ്റ്റർ ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.