Marad Massacre| രണ്ടാം മാറാട് കലാപം: രണ്ട് പ്രതികൾക്ക് കൂടി ജീവപര്യന്തം
- Published by:Rajesh V
- news18-malayalam
Last Updated:
തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോൻ, നൂറ്റി നാൽപത്തിയെട്ടാം പ്രതി നിസാമുദീൻ എന്നിവർക്കാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
കോഴിക്കോട്: 18 വർഷം മുമ്പ് ഒമ്പതു പേർ കൊല്ലപ്പെട്ട രണ്ടാം മാറാട് കേസിലെ (Marad Massacre Case) രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോൻ, നൂറ്റി നാൽപത്തിയെട്ടാം പ്രതി നിസാമുദീൻ എന്നിവർക്കാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. മാറാട് കേസുകൾക്കായുള്ള പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി കെ എസ് അംബികയുടേതാണ് വിധിന്യായം. കേസിന്‍റെ വിചാരണക്കാലത്ത് ഹാജരാവാതെ ഇരുവരും ഒളിവിലായിരുന്നു.
സ്ഫോടക വസ്തു കൈവശം വച്ചതിനും മതസ്പർധ വളർത്തിയതിനുമാണ് കോയമോന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും വിധിച്ചത്. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരെ തെളിഞ്ഞ കുറ്റങ്ങൾ. ഇരട്ട ജീവപര്യന്തം തടവിന് പുറമെ 56,000 രൂപ പിഴയും നിസാമുദീൻ നൽകണം. സർക്കാരിനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ ആർ ആനന്ദ് ഹാജരായി.
advertisement
2003 മേയ് 2 ന് ആയിരുന്നു ഒൻപത് പേർ കൊല്ലപ്പെട്ട മാറാട് കൂട്ടക്കൊല. ഇതിൽ എട്ടു പേർ മാറാട് സ്വദേശികളും ഒരാൾ അക്രമിക്കാനെത്തിയ ആളുമാണ്. 2002 ൽ അഞ്ചുപേർ കൊല്ലപ്പെട്ട കലാപത്തിൽ ഒരു വിഭാഗത്തിലെ 3പേരുടെ കൊലയ്ക്ക് പ്രതികാരമായിരുന്നു കൂട്ടക്കൊല എന്നാണ് ഇതന്വേഷിച്ച ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷൻ നിഗമനം.
advertisement
രണ്ടാം മാറാട് കൂട്ടക്കൊലക്കേസിലെ 148 പ്രതികളിൽ 139 പേരും വിചാരണ നേരിട്ടിട്ടുണ്ട്. ഇതിൽ 63 പ്രതികൾക്ക് കോടതി നേരത്തെ ശിക്ഷ വിധിച്ചിരുന്നു. ഇതുവരെ 88 പേർക്ക് ശിക്ഷ ലഭിച്ചു. 26പേർക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ.
18 വർഷം കഴിഞ്ഞിട്ടും മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട നിയമ നടപടികൾ തുടരുകയാണ്. ഒളിവിൽ പോയ രണ്ടു പ്രതികളുടെ കേസിൽ കൂടി വിധി വരുന്നതോടെ എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിലെ പ്രധാന കേസുകളിലെല്ലാം തീർപ്പുണ്ടാവുമെങ്കിലും മേൽകോടതിയിൽ അപ്പീലടക്കം നടപടികൾ ഇനിയും നീളും.
advertisement
Location :
First Published :
November 23, 2021 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Marad Massacre| രണ്ടാം മാറാട് കലാപം: രണ്ട് പ്രതികൾക്ക് കൂടി ജീവപര്യന്തം


