പൊന്നാനിയിലെ 350 പവൻ സ്വർണ കവർച്ചക്ക് പിന്നിൽ കൃത്യമായ ആസൂത്രണം; CCTV ദൃശ്യങ്ങൾ നശിപ്പിച്ച നിലയിൽ; പിന്നിൽ ഒന്നിലധികം പേരോ?
- Published by:Rajesh V
- news18-malayalam
Last Updated:
തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്
മലപ്പുറം പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തി തുറന്ന് രണ്ട് കോടിയോളം രൂപ വിലവരുന്ന 350 പവൻ സ്വർണം കവർന്ന കേസിൽ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അടുത്ത കാലത്ത് ജയിലിൽ നിന്ന് ഇറങ്ങിയവരുടെ ഉൾപ്പടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്. കവർച്ച നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടത് പൊലീസിന് വലിയ വെല്ലുവിളിയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
പ്രതിയിലേക്ക് എത്താനുള്ള കൂടുതൽ തെളിവുകളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. കവർച്ചയ്ക്ക് പിന്നിൽ ഒന്നിലധികം പേർ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പൊന്നാനി സ്വദേശി മണൽത്തറയിൽ രാജീവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വർണമാണ് നഷ്‌ടമായത്. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. ശനിയാഴ്ച വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്ന വിവരം മനസിലാക്കിയത്. വീടിന്റെ പുറകുവശത്തെ ഗ്രിൽ തകര്‍ത്ത നിലയിലായിരുന്നു. വിവരം ജോലിക്കാരി ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ ഇത് പൊലീസിലും രാജീവിനെയും അറിയിച്ചു.
advertisement
രാജീവ് ഇന്നലെ തന്നെ നാട്ടിലെത്തി. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന രാജീവും കുടുബവും രണ്ട് ആഴ്ച മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്. മോഷണം നടന്ന വീട്ടിൽ റൂമുകളും അലമാരകളും തുറന്നിട്ട നിലയില്‍ കാണുകയായിരുന്നു. വീടിനകത്ത് ലോക്കറില്‍ സൂക്ഷിച്ച 2 കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വർണമാണ് നഷ്ടമായത്. മലപ്പുറം എസ് പി, തിരൂര്‍ ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Location :
Ponnani,Malappuram,Kerala
First Published :
April 15, 2024 10:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊന്നാനിയിലെ 350 പവൻ സ്വർണ കവർച്ചക്ക് പിന്നിൽ കൃത്യമായ ആസൂത്രണം; CCTV ദൃശ്യങ്ങൾ നശിപ്പിച്ച നിലയിൽ; പിന്നിൽ ഒന്നിലധികം പേരോ?