• HOME
  • »
  • NEWS
  • »
  • crime
  • »
  • കാമുകിയുടെ വിവാഹവാർത്തയറിഞ്ഞ് വീട്ടിലെത്തി; യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു കൊന്നു

കാമുകിയുടെ വിവാഹവാർത്തയറിഞ്ഞ് വീട്ടിലെത്തി; യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു കൊന്നു

പെൺകുട്ടിയുമായി അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു യുവാവ്

Representative Image.

Representative Image.

  • Share this:
    ചെന്നൈ: കാമുകിയുടെ വിവാഹ വാർത്തയറിഞ്ഞെത്തിയ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു കൊന്നു. തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലാണ് ഇരുപത്തിയൊന്നുകാരനായ യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

    ഡിണ്ടിഗൽ ജില്ലയിലെ പുതുപ്പേട്ടൈ സ്വദേശി ഭാരതിരാജ(21) ആണ് കൊല്ലപ്പെട്ടത്. കാറ്ററിങ് വിദ്യാർത്ഥിയായ ഭാരതിരാജ സിരുമലൈയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. മുളൈ നഗറിലുള്ള പരമേശ്വരി(20) എന്ന പെൺകുട്ടിയുമായി അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു ഭാരതിരാജ.

    ഇരുവരും തമ്മിലുള്ള പ്രണയബന്ധം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞതോടെ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഭാരതിരാജ രണ്ട് സുഹൃത്തുക്കൾക്കൊപ്പം യുവതിയുടെ വീട്ടിലെത്തി. പരമേശ്വരിയാണ് വിവാഹക്കാര്യം ഭാരതിരാജയെ അറിയിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.

    തിങ്കളാഴ്ച്ച വീട്ടിൽ എത്തിയ ഭാരതിരാജയേയും സുഹൃത്തുക്കളേയും പരമേശ്വരിയുടെ സഹോദരൻ മലൈച്ചാമിയും മാതാപിതാക്കളും ചോദ്യം ചെയ്തു. ബന്ധുക്കളും ഇവർക്കൊപ്പമെത്തി. തുടർന്ന് നടന്ന വാക്കേറ്റത്തിനിടയിൽ മലൈച്ചാമി ഭാരതിരാജയെ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു.

    You may also like:കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച; കൊടി സുനിയുടെ പങ്കും അന്വേഷിക്കുന്നു

    ഗുരുതരമായി പരിക്കേറ്റ ഭാരതിരാജയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞെത്തിയ നാതം പൊലീസ് കേസെടുത്തു. ഭാരതിരാജയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

    പരമേശ്വരിയുടെ ബന്ധുക്കൾ ഗൂഢാലോചന നടത്തിയാണ് ഭാരതിരാജയെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ പിതാവ് സേതുരാജൻ ആരോപിച്ചു. ഭാരതിരാജയെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സേതുരാജൻ ആരോപിക്കുന്നു.

    You may also like:കോവിഡ് കാലത്ത് വല വിരിച്ച് ഓൺലൈൻ തൊഴിൽ തട്ടിപ്പുകാർ; ഇരയായത് ഒട്ടേറെ പ്രവാസികൾ

    സംഭവത്തിൽ കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ പരമേശ്വരിയുടെ അച്ഛൻ രാസു(63), അമ്മ അളകുനാച്ചി(58), സഹോദരങ്ങളായ മലൈച്ചാമി( 33), ബാലകുമാർ(28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    നാതം കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

    മറ്റൊരു സംഭവത്തിൽ, പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചു വീഴ്ത്തി പൊലീസ്. ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് കാലിന് വെടിവെച്ച് വീഴ്ത്തി പിടികൂടിയത്. ഉത്തർപ്രദേശിലെ ബറൈച്ച് ജില്ലയിലാണ് സംഭവം.

    ഒന്നര വയസ്സുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മുപ്പതുകാരനായ യുവാവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാത്രിയാണ് ബറൈച്ചിലെ ഗ്രാമത്തിൽ സംഭവം നടന്നത്. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്ത് അടുത്തുള്ള സ്കൂളിൽ കൊണ്ടു വന്ന് പീഡിപ്പിച്ചു എന്നാണ് കേസ്.

    ഗ്രാമവാസികൾ സംഭവം അറിഞ്ഞതിനെ തുടർന്ന് യുവാവിനെ മർദിച്ചിരുന്നു. ബലാത്സംഗത്തിനിരയായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.

    കുഞ്ഞിന്റെ പിതാവ് നൽകിയ പരാതിയിലാണ് ചൊവ്വാഴ്ച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഐപിസി, പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ജില്ലാ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിക്കുന്നതിനിടെയാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.
    Published by:Naseeba TC
    First published: