മുംബൈ: മുൻ കാമുകിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ. മുംബൈ സ്വദേശിയായ 24കാരനാണ് അറസ്റ്റിലായത്. ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മുൻകാമുകിയിൽ നിന്നും ഒന്നരലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 22കാരിയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നലസോപാറ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൊലീസ് നൽകുന്ന വിവരം അനുസരിച്ച് വിഹാർ സ്വദേശിയായ പെൺകുട്ടിയും യുവാവും തമ്മിൽ രണ്ട് വർഷത്തോളം പ്രണയബന്ധത്തിലായിരുന്നു. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ഇരുവരുടെയും ബന്ധം വീട്ടുകാർ എതിര്‍ത്തു. ഇതിന് പിന്നാലെ തന്നെ യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിക്കുകയും ചെയ്തു. ഈ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കവെയാണ് യുവാവ്, യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ആരംഭിച്ചത്.
Also Read-Sexual Abuse | നാലുവർഷമായി പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ
പണം നൽകിയില്ലെങ്കിൽ സ്വകാര്യവീഡിയോകൾ സോഷ്യൽമീഡിയയിൽ അപ്ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. ഇതോടെ യുവതിയുടെ വീട്ടുകാർ ഇടപെട്ട് ഒന്നരലക്ഷം രൂപ നൽകുകയായിരുന്നു. എന്നാൽ പണം വാങ്ങിയ ശേഷം ഇയാള്‍ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യദൃശ്യങ്ങൾ യുവതിയുടെ ഭാവി വരന് അയച്ചു കൊടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് വരന്‍റെ വീട്ടുകാർ വിവാഹം വേണ്ടെന്ന് വച്ചു. ഇതോടെയാണ് യുവതിയും വീട്ടുകാരും പരാതിയുമായി പൊലീസിനെ സമീപിച്ചത്. സാമ്പത്തികചൂഷണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സമാനമായ മറ്റൊരു സംഭവത്തിൽ, കർണാടകയിലെ ബംഗളൂരുവില്‍ 26 കാരനായ എംബിഎ ബിരുദധാരി ജീവനൊടുക്കിയിരുന്നു. സിവിൽ സർവീസ് പരീക്ഷയക്ക് തയ്യാറെടുത്തിരുന്ന ഇയാളെ സാമ്പത്തിക തട്ടിപ്പ് സംഘം ബ്ലാക്ക് മെയിൽ ചെയ്തതിരുന്നു. ഇതിനെ തുടർന്നാണ് കടുത്ത നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
തട്ടിപ്പ് സംഘത്തിലെ ഒരു യുവതി സോഷ്യൽ മീഡിയ വഴി യുവാവുമായി ചങ്ങാത്തം കൂടിയിരുന്നു. തുടര്‍ന്ന് വീഡിയോ കോൾ വിളിച്ച് യുവാവിന്‍റെ ദൃശ്യങ്ങൾ പകർത്തിയ ശേഷമായിരുന്നു ഭീഷണി. ഇയാളിൽ നിന്നും 35000 രൂപയോളം സംഘം തട്ടിയെടുത്തുവെന്നാണ് ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Blackmailing, Intimate scenes, Mumbai