രണ്ടര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ; 23 ദിവസത്തിനുള്ളിലെത്തിയ റെക്കോഡ് വിധി
- Published by:Asha Sulfiker
- news18-malayalam
Last Updated:
രാജ്യത്ത് തന്നെ ഏറ്റവും വേഗത്തിൽ വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിച്ച കേസുകളിലൊന്ന് കൂടിയാണിത്.
ലക്നൗ: പോക്സോ കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. വെറും ഇരുപത്തി മൂന്ന് ദിവസങ്ങൾ കൊണ്ട് വിചാരണ പൂർത്തിയാക്കി റെക്കോഡ് കുറിച്ച് കൊണ്ടാണ് കോടതി വിധിയെത്തിയിരിക്കുന്നത്. പോക്സോ കേസിൽ അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ ശിക്ഷപ്രഖ്യാപിക്കുന്ന ആദ്യ സംഭവം കൂടിയാണിത്. രണ്ടര വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ഗസീയബാദ് പോക്സോ കോടതിയാണ് വധശിക്ഷ വിധിച്ചത്.
കഴിഞ്ഞവർഷം ഒക്ടോബർ 21 നാണ് ഗസീയാബാദിലെ കവിനഗർ മേഖലയിൽ കുറ്റിക്കാട്ടിൽ നിന്നും രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തുന്നത്. പോസ്റ്റുമോർട്ടത്തിൽ കുട്ടി ബലാത്സംഗത്തിനിരയായി ആണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞു. തുടർന്ന് കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
advertisement
അന്വേഷണം തുടങ്ങി രണ്ടാംദിനം തന്നെ പ്രതിയായ ചന്ദൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്‍റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു പ്രതി. കസ്റ്റഡിയിലെടുത്ത് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. തെളിവുകളെല്ലാം ശേഖരിച്ച അന്വേഷണ സംഘം 2020 ഡിസംബർ 29 ന് പോക്സോ കോടതിയിൽ ചാർജ് ഷീറ്റ് സമര്‍പ്പിച്ചു. വിചാരണ വേഗത്തിലാക്കാൻ കോടതി അതീവ പ്രാധാന്യത്തോടെ തന്നെ കേസ് പരിഗണിക്കുകയും ചെയ്തു.
advertisement
കുറ്റസമ്മത മൊഴി, ഫോറൻസിക് തെളിവുകൾ, സാഹചര്യത്തെളിവുകൾ എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തി കഴിഞ്ഞ ദിവസം വിധി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും വേഗത്തിൽ വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിച്ച കേസുകളിലൊന്ന് കൂടിയാണിത്.
നേരത്തെ സമാന സംഭവത്തിൽ തമിഴ്നാട്ടിലും അസമിലും പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു. ഏഴുവയസുകാരിയായ ദളിത് പെണ്‍കുട്ടിയുടെ പീഡന കൊലപാതകക്കേസിൽ പ്രതിയായ സാമുവൽ (രാജ) എന്ന യുവാവിനാണ് തമിഴ്നാട് പുതുക്കോട്ടെ ജില്ലാ കോടതി ഇരട്ട വധശിക്ഷ വിധിച്ചത്.
advertisement
പോക്സോ ആക്ട്. പട്ടിക ജാതി-പട്ടികവര്‍ഗ അതിക്രമനിരോധന നിയമം എന്നിവയ്ക്ക് പുറമെ ബലാത്സംഗം, കൊലപാതകം തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചായിരുന്നു മഹിള കോടതി ജഡ്ജി ആർ സത്യ ശിക്ഷ വിധിച്ചത്. ആറ് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് അന്ന് ശിക്ഷ വിധിച്ചത്.
അസമിലെ സംഭവത്തിൽ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ബന്ധുവിനാണ് കോടതി വധശിക്ഷ വിധിച്ചത്. അസമിലെ ബിശ്വനാഥ് ജില്ലയിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടിതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് വർഷം മുമ്പ് നടന്ന സംഭവത്തിൽ ഇക്കഴിഞ്ഞ ഡിസംബറിലാണ് വിധി പ്രഖ്യാപിച്ചത്.
Location :
First Published :
January 21, 2021 10:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ടര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ; 23 ദിവസത്തിനുള്ളിലെത്തിയ റെക്കോഡ് വിധി