ചെന്താമര പോലിസ് കസ്റ്റഡിയിൽ; നാട്ടുകാരുടെ ഉന്തിലും തള്ളിലും നെന്മാറ പോലിസ് സ്റ്റേഷൻ്റെ ഗേറ്റ് തകർന്നു
- Published by:Sneha Reghu
- news18-malayalam
Last Updated:
അഞ്ചുപേരെ കൊല്ലാൻ പദ്ധതിയിട്ടുവെന്ന് ചെന്താമരയുടെ മൊഴി
പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമര പൊലീസ് പിടിയിൽ. കൊലപാതകം നടന്ന് 36-ാം മണിക്കൂറിലാണ് ചെന്താമരയെ പോത്തുണ്ടി മേഖലയില്‍നിന്ന് പിടികൂടിയത്. പ്രതി പിടിയിലായതറിഞ്ഞ് നെന്മാറ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി വലിയ ജനക്കൂട്ടവും തടിച്ചുകൂടി.
ചെന്താമരയെ വിട്ടുകിട്ടണമെന്ന ആവശ്യമായിരുന്നു ജനകൂട്ടം ഉന്നയിച്ചത്. ഉന്തിലും തള്ളിലും സ്റ്റേഷന്റെ ഗേറ്റ് തകർന്നു. പ്രതിഷേധം അക്രമാസക്തമായതോടെ ഇവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. തങ്ങള്‍ക്ക് നേരേ പോലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചുവെന്നും നാട്ടുകാര്‍ ആരോപിച്ചു.
വീടിന്റെ അടുത്ത് നിന്നാണ് ചെന്താമരയെ പിടികൂടിയത് എന്ന് പാലക്കാട് എസ്പി അജിത്കുമാർ പറഞ്ഞു. ചെന്താമര ക്ഷീണിതനായിരുന്നുവെന്നും വീട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായതെന്നും എസ്പി പറഞ്ഞു. വൈകുന്നേരം മാട്ടായിയിൽ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് ചെന്താമരക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെ രാത്രിയോടെയാണ് ചെന്താമര പിടിയിലായത്.
advertisement
വിശന്നുവലഞ്ഞ ചെന്താമര ഭക്ഷണം കഴിക്കാന്‍ സ്വന്തം വീടിന് സമീപത്തേക്ക് വരുമ്പോഴായിരുന്നു പോലീസിന്റെ പിടിയിലായത്. ഈ സമയത്ത് ഇയാള്‍ അവശനിലയിലായിരുന്നു. സ്റ്റേഷനില്‍ എത്തിയയുടന്‍ തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. തുടര്‍ന്ന്, ഭക്ഷണമെത്തിച്ചുനല്‍കുകയും ചെയ്തു. ഭാര്യ, മകൾ, മരുമകൻ ഉൾപ്പെടെ അഞ്ചുപേരെ കൊല്ലാൻ പദ്ധതിയിട്ടുവെന്ന് ചെന്താമരയുടെ മൊഴി. ഭാവവ്യത്യാസമില്ലാതെയാണ് പ്രതി പൊലീസിനോട് കൊലപാതകങ്ങളെ കുറിച്ച് വിവരിച്ചത്.
തിങ്കളാഴ്ച രാവിലെ 9.30ഓടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
advertisement
നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടര്‍ന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.
ചെന്താമര തങ്ങളെ ഉപദ്രവിക്കുമെന്ന് കൊല്ലപ്പെട്ട സുധാകരന് ഭയമുണ്ടായിരുന്നു. ചെന്താമര ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 29ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് സുധാകരന്റെ മക്കള്‍ അതുല്യയും അഖിലയും പറയുന്നു. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ചൊവ്വാഴ്ച സംസ്കരിച്ചു.
Location :
Palakkad,Kerala
First Published :
Jan 29, 2025 7:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചെന്താമര പോലിസ് കസ്റ്റഡിയിൽ; നാട്ടുകാരുടെ ഉന്തിലും തള്ളിലും നെന്മാറ പോലിസ് സ്റ്റേഷൻ്റെ ഗേറ്റ് തകർന്നു









