തിരുവനന്തപുരം: അശ്ലീല യു ട്യൂബർ വിജയ് പി.നായർക്കെതിരെ കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ഇയാൾക്കെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
തിരുവനന്തപുരം ഡി.സി.പി മ്യൂസിയം പൊലീസിനോട് ഇതുമായി ബന്ധപ്പെട്ട് ഹൈടെക് സെല്ലിനോട് നിയമോപദേശം തേടാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഐ.ടി ആക്ടിന്റെ 67, 67 എ വകുപ്പുകൾ കൂടി ചുമത്താമെന്ന് നിയമോപദേശം ലഭിച്ചത്. ഇതിനെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്.
അതേസമയം, യു ട്യൂബറായ വിജയ് പി നായരെ വീട്ടിൽ കയറി മർദ്ദിച്ചെന്ന ഇയാളുടെ പരാതിയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസ് എടുത്തിരുന്നു. ഇയാൾക്കെതിരെ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ പരാതി നൽകി ഏറെ സമയം കഴിഞ്ഞാണ് വിജയ് പി നായർ ഇവർക്കെതിരെ പരാതി നൽകിയത്.
You may also like:പാർട്ടിയിലെ പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ: കെ. മുരളീധരൻ [NEWS]പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് നിർത്തി; സർക്കാരിനെതിരെ പ്രതിഷേധം തുടരുമെന്ന് രമേശ് ചെന്നിത്തല [NEWS] ഹിന്ദി സീരിയൽ സംവിധായകൻ പച്ചക്കറി വിൽപ്പനക്കാരനായി [NEWS]
വിജയ് പി നായരുടെ താമസസ്ഥലത്ത് എത്തിയാണ് ഭാഗ്യലക്ഷ്മിയും സംഘവും മർദ്ദിച്ചത്. ഇയാളുടെ ദേഹത്ത് കരി ഓയിൽ ഒഴിക്കുകയും തുടർന്ന് ചീത്ത വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അടക്കമുള്ളവർ ഭാഗ്യലക്ഷ്മിക്കും സംഘത്തിനും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇയാൾ യു ട്യൂബിൽ അപ് ലോഡ് ചെയ്യുന്ന അശ്ലീല വീഡിയോകൾക്ക് എതിരെ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് നടപടി ഉണ്ടായില്ലെന്നും ഇതാണ് മർദ്ദനത്തിന്റെ വഴി സ്വീകരിക്കാൻ കാരണമായതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.
'vitrix scene എന്ന യുട്യൂബ് ചാനലിലൂടെ Dr. Vijay P Nair എന്നയാൾ കേരളത്തിലെ മുഴുവൻ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയിരിക്കുകയാണ്. 14.08.2020ന് ആണ് ഈ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിലുടനീളം 'കളി' 'പരിപാടി' 'വെടി' തുടങ്ങിയ പ്രയോഗങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും നടത്തുകയും മുഴുവൻ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്ന് ആരോപിക്കുകയും ചെയ്യുന്നു" - പൊലീസിൽ വനിതകൾ നൽകിയ പരാതിയിൽ ഇങ്ങനെയാണ് പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.