ഇടുക്കി: ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും വീടിന് തീവെച്ച് കൊലപ്പെടുത്തിയ കേസില്‍(Murder Case) പ്രതി ഹമീദ് കുറ്റം സമ്മതിച്ചതായി പൊലീസ്(Police). പ്രതിയ്ക്കെതിരെ ശക്തമായ തെളിവുകളും സാക്ഷികളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലും കൂസലില്ലാതെയയായിരുന്നു ഹമീദിന്റെ പെരുമാറ്റം.
സ്വത്ത് എഴുതി നല്‍കിയിട്ടും തന്നെ സംരക്ഷിക്കാത്തതിന്റെ പകയായിരുന്നു ഹമീദിനെന്നാണ് പൊലീസ് പറയുന്നത്. മകനും കുടുംബവുമായി നിരന്തരമായ തര്‍ക്കമുണ്ടായിരുന്നു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നായിരുന്നു പ്രതിയുടെ ഒരാവശ്യം. ഇതേച്ചൊല്ലി ഹമീദ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു.
വീട്ടിലെ നിരന്തര കലഹം കാരണം ഫൈസലും കുടുംബവും പുതിയ വീട് വെച്ചിരുന്നു. ഇവിടേക്ക് താമസം മാറാനിരിക്കെയാണ് ഹമീദ് കൊല നടത്തിയത്. കൊലപാതകം നടന്ന തറവാട് വീടും അതിനോട് ചേര്‍ന്ന സ്ഥലവും ഹമീദ് മുഹമ്മദ് ഫൈസലിനാണ് നല്‍കിയിരുന്നത്. വാര്‍ധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാമെന്നുമായിരുന്നു വ്യവസ്ഥ. എന്നാല്‍ മകന് തന്നെ നോക്കിയിരുന്നില്ലെന്നാണ് ഹമീദ് പൊലീസിനോട് പറഞ്ഞത്.
ഉറങ്ങുകയായിരുന്ന മുഹമ്മദ് ഫൈസലും കുടുംബവും മുറിക്കുള്ളില്‍ തീ പടരുന്നത് കണ്ടാണ് ഞെട്ടിയുണര്‍ന്നത്. വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ രക്ഷപ്പെടാനായില്ല. കുട്ടികളില്‍ ഒരാള്‍ അയല്‍വാസിയായ രാഹുലിനെ ഫോണില്‍ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. രക്ഷ തേടി കുടുംബം ശുചിമുറിക്കുള്ളില്‍ കയറി കതകടച്ചു. അപ്പോഴും മുറിക്കുള്ളില്‍ പെട്രാള്‍ ഒഴിച്ച് തീ കത്തിച്ച ഹമീദ് പെട്രോള്‍ നിറച്ച കുപ്പികള്‍ മുറിക്കുള്ളിലേക്ക് എറിയുന്നുണ്ടായിരുന്നു. ഓടിയെത്തിയ രാഹുല്‍ പുറത്തുനിന്ന് പൂട്ടിയ മുന്‍വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറി. കിടപ്പുമുറിയുടെ വാതിലും ചവിട്ടിത്തുറന്നു. ശുചിമുറിക്കുള്ളിലായ കുടുംബം രാഹുലെത്തിയിട്ടും പേടിച്ച് പുറത്തേക്ക് വന്നില്ല. അവിടെതന്നെ കത്തിയമര്‍ന്നു.
കൊലപാതകശേഷം ബന്ധു വീട്ടിലേക്ക് പോയ ഹമീദിനെ പൊലീസ് പിടികൂടി. കൂട്ടക്കൊല ആസൂത്രിതമാണെന്ന് പൊലീസും സ്ഥിരീകരിച്ചു. വീട്ടില്‍ പെട്രോള്‍ കരുതിയിരുന്ന ഹമീദ് വീട്ടിലെയും അലയല്‍വീട്ടിലെയും ടാങ്കുകളിലെ വെള്ളം തുറന്നുവിട്ടിരുന്നു. അതിനാലാണ് ശുചിമുറിയില്‍ കയറിയ കുടുംബത്തിന് വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ സാധിക്കാത്തത്.
ഭാര്യ മരിച്ച ശേഷം കടുംബത്തെ ഉപേക്ഷിച്ചുപോയ ഹമീദ് കുറച്ചുനാള്‍ മുന്‍പാണ് തിരിച്ചെത്തിയത്. അന്നുമുതല്‍ വസ്തുവിനെചൊല്ലി വീട്ടില്‍ എന്നും വഴക്കായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ട് പോയി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.