ന്യൂഡൽഹി: മുംബൈയിലെ ശ്രദ്ധ വാക്കർ മോഡൽ കൊലപാതകം രാജസ്ഥാനിലും. രാജസ്ഥാനിലെ ജയ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അച്ഛന്റെ സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിച്ച യുവാവ് പൊലീസ് പിടിയിലായി.
അനുജ് ശർമ എന്ന ആചിത്യ ഗോവിന്ദ് ദാസ് (33) പൊലീസ് പിടിയിലായത്. സരോജ് ശർമയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ബന്ധുക്കളേയും പൊലീസിനേയും തെറ്റിദ്ധരിപ്പിക്കാൻ ഇയാൾ പരാതിയും നൽകിയിരുന്നു. ഡിസംബർ 11 ന് സരോജ് ശർമയെ കാണാനില്ലെന്ന് കാണിച്ചാണ് ഇയാൾ പരാതി നൽകിയത്.
സരോജ് ശർമയെ കൊലപ്പെടുത്തിയതിനു ശേഷം മാർബിൾ കട്ടർ ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി. ഇത് ഡൽഹി ഹൈവേയിലെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. കാണാനില്ലെന്ന പരാതയിൽ അനുജ് ശർമയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസിന് തോന്നിയ സംശയമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
മൊഴിയിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു അനുജ് മൊഴി നൽകിയത്. ഇതോടെ അനുജിന്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചു തുടങ്ങി. സ്യൂട്ട്കേസുമായി വീട്ടിൽ നിന്ന് ഇറങ്ങുന്ന അനുജിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൂടാതെ വീട്ടിലെ അടുക്കളയിൽ ഇയാൾ രക്തക്കറ കഴുകുന്നത് ഒരു ബന്ധുവും കണ്ടു. ഇതോടെ സംശയങ്ങൾ കൂടുതൽ ബലപ്പെട്ടു.
Also Read- വെട്ടിനുറുക്കി കൊലപാതകം; ശ്രദ്ധ വാല്‍ക്കര്‍ കേസിന് സമാനമായി രാജ്യത്ത് നടന്ന ആറ് അരുംകൊലകള്‍
ഡിസംബർ 13 നാണ് അനുജിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ അമ്മായിയെ കൊലപ്പെടുത്തിയതാണെന്ന് ഇയാൾ പൊലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി. സരോജ് ശർമയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം മാർബിൾ കട്ടർ ഉപയോഗിച്ച് കഷണങ്ങളാക്കി. കുടുംബ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകം.
1995 ൽ സരോജ് ശർമയുടെ ഭർത്താവ് മരണപ്പെട്ടു. ഇതിനു ശേഷം അനുജിന്റെ കുടുംബത്തോടൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. കഴിഞ്ഞ വർഷം അനുജിന്റെ അമ്മ മരിച്ചിരുന്നു. ഡിസംബർ 11 ന് അനുജിന്റെ പിതാവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. പിതാവ് ഇൻഡോറിലേക്ക് പോയതിനു പിന്നാലെ ഡൽഹിയിലേക്ക് പോകാൻ ഇറങ്ങിയ അനുജിനെ സരോജ് ശർമ തടഞ്ഞു. ഇത് വലിയ വഴക്കിലേക്ക് നീങ്ങുകയും ചുറ്റിക കൊണ്ട് അനുജ് സരോജിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇതിനുശേഷം മൃതേദഹം കുളിമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി. ഇവിടെ വെച്ചാണ് മാർബിൾ കട്ടർ ഉപയോഗിച്ച് പത്ത് കഷണങ്ങളാക്കി വെട്ടിമുറിച്ചു. കഷണങ്ങൾ സ്യൂട്ട്കേസിലാക്കി ഡൽഹി ഹൈവേയിൽ പലയിടങ്ങളിലായി ഉപേക്ഷിച്ചു. മൃതദേഹാവശിഷ്ടങ്ങളിൽ പലതും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
അമ്മായിയെ കാണാനില്ലെന്ന പരാതി നൽകിയതിനു ശേഷം ബന്ധുക്കൾക്കൊപ്പം തിരച്ചിലിനും അനുജ് മുന്നിൽ തന്നെയുണ്ടായിരുന്നു.
ശ്രദ്ധ വാക്കർ കൊലപാതകം
മെയ് 18നാണ് തന്റെ ലിവ്-ഇന്‍ പാര്‍ട്ണറായ ശ്രദ്ധ വാള്‍ക്കറെ അഫ്താബ് അമീന്‍ പൂനെവാല കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ ശരീരം 35 കഷണങ്ങളാക്കി മുറിച്ചിരുന്നു. ഇത് സൂക്ഷിക്കുന്നതിനായി അഫ്താബ് ഒരു വലിയ ഫ്രിഡ്ജ് വാങ്ങുകയും ചെയ്തു. പിന്നീടുള്ള 18 ദിവസങ്ങളിലായാണ് അഫ്താബ് ശരീരഭാഗങ്ങള്‍ ഡല്‍ഹിയിലുടനീളം ഉപേക്ഷിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.