'യൂട്യൂബർക്ക് ശിക്ഷ ഉറപ്പാക്കുന്നതിനാപ്പം ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും ഒഴിവാക്കരുത്': മനുഷ്യാവകാശ കമ്മീഷൻ
- Published by:Rajesh V
- news18-malayalam
Last Updated:
ക്രിമിനൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കാൻ കോടതിക്കല്ലാതെ മറ്റാർക്കും അധികാരമില്ലെന്നും ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം അയാളെ മർദിച്ച് ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും നിയമ നടപടികളിൽ നിന്ന് ഒഴിവാക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് കമ്മീഷൻ ജുഡിഷ്യൽ അംഗം. പി മോഹനദാസ് ആവശ്യപ്പെട്ടു.
Also Read- സ്ത്രീകളെ മാത്രമല്ല സൈനികരെയും അപമാനിച്ചു; അശ്ലീല യു ട്യൂബർക്ക് എതിരെ വീണ്ടും പരാതി
അശ്ലീലം നിറഞ്ഞതും അപമാനകരവുമായ പരാമർശം നടത്തിയ വ്യക്തിക്കെതിരെ ക്രിമിനൽ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. അതേ സമയം ക്രിമിനൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കാൻ കോടതിക്കല്ലാതെ മറ്റാർക്കും അധികാരമില്ലെന്നും ഉത്തരവിൽ പറയുന്നു. നിയമം കൈയിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല. മനുഷ്യാവകാശ പ്രവർത്തകനായ റനീഷ് കാക്കടവത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.
advertisement
അതേസമയം, സംഭവത്തില്‍ രണ്ട് കേസുകളാണ് പൊലീസ് എടുത്തിരിക്കുന്നത്. സ്ത്രീകളെ അവഹേളിച്ച് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതാണ് വിജയ് പി നായര്‍ ചെയ്ത കുറ്റം. ഇയാളെ താമസസ്ഥലത്തെത്തി മര്‍ദിച്ചു എന്നാണ് ഭാഗ്യലക്ഷ്മിക്കും ദിയ സനയ്ക്കും ശ്രീലക്ഷ്മി അറയ്ക്കലിനും എതിരെയുള്ള കേസ്. തന്റെ ചില വസ്തുക്കള്‍ മോഷണം പോയി എന്നും വിജയ് പി നായര്‍ പരാതിയിൽ പറയുന്നു.
advertisement
സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് വിജയ് പി നായരെ ഫോണില്‍ വിളിച്ചിരുന്നുവെന്നും സന്ധി സംഭാഷണത്തിന് പുളിമൂട്ടിലെ ലോഡ്ജ് മുറിയില്‍ എത്താന്‍ വിജയ് പി നായര്‍ നിര്‍ദേശിച്ചതു പ്രകാരമാണ് തങ്ങള്‍ താമസസ്ഥലത്ത് എത്തിയതു എന്നുമാണ് മൂന്നു പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. താനും വെമ്പായം സ്വദേശിനി ദിയ സനയും കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മിയും ലോഡ്ജ് മുറിയിലെത്തി. എന്നാല്‍ വിജയ് പി നായര്‍ അശ്ലീലം പറഞ്ഞ് അപമാനിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് സംസാരിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ് വിജയ് പി നായര്‍ അങ്ങനെ ചെയ്തതെന്നും ഭാഗ്യലക്ഷ്മി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
advertisement
തന്റെ യുട്യൂബ് വീഡിയോയില്‍ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നാണ് വിജയ് പി. നായർ പറയുന്നത്. ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ തന്റെ മുറിയില്‍ അതിക്രമിച്ച് കയറുകയും ദേഹത്ത് മഷിയൊഴിക്കുകയുമായിരുന്നു. മുണ്ടു പറിക്കാനും ശ്രമിച്ചു. ക്രൂരമായി മര്‍ദ്ദിച്ചു. അപ്പോഴും അവരെ മാഡം എന്ന് മാത്രമാണ് താന്‍ വിളിച്ചത്. ഉപദ്രവിച്ചിട്ടില്ല. തന്റെ മൊബൈലും ലാപ്‌ടോപും കവര്‍ന്നു. തനിക്കെതിരെ കള്ളക്കേസ് കൊടുക്കുകയാണ് ചെയ്തത്- വിജയ് പി നായര്‍ പറയുന്നു.
Location :
First Published :
September 30, 2020 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'യൂട്യൂബർക്ക് ശിക്ഷ ഉറപ്പാക്കുന്നതിനാപ്പം ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും ഒഴിവാക്കരുത്': മനുഷ്യാവകാശ കമ്മീഷൻ