ഷാപ്പ് കുത്തിത്തുറന്ന് കള്ളും ഭക്ഷണവും പണവും മോഷ്ടിച്ചു; 38 കുപ്പി കള്ള് കള്ളൻമാർ കൊണ്ടുപോയി
- Published by:Anuraj GR
- news18-malayalam
Last Updated:
മോഷ്ടിക്കപ്പെട്ട കള്ളിൽ രാസപദാർഥം ഒഴിച്ചു കഴിഞ്ഞ വർഷം പരിശോധനയ്ക്ക് ശേഷം മാറ്റിവെച്ച കള്ളും ഉണ്ട്. മോഷ്ടാക്കൾ ഇത് കുടിച്ചാൽ ജീവൻ അപകടത്തിലായേക്കാമെന്ന് ഷാപ്പ് ലൈസൻസി പറഞ്ഞു.
തിരുവനന്തപുരം: കള്ള് ഷാപ്പ് കുത്തിതുറന്ന് കള്ളും പണവും ഭക്ഷണസാധനങ്ങളും മോഷ്ടിച്ചു. കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂടിനടുത്തുള്ള കള്ള് ഷാപ്പില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. 38 കുപ്പി കള്ളാണ് ഇവിടെനിന്ന് മോഷണം പോയത്. ഇതിൽ രാസപദാര്‍ത്ഥം ഒഴിച്ച് കഴിഞ്ഞ വർഷത്തെ പരിശോധനയ്ക്കു ശേഷം മാറ്റിവെച്ചിരുന്ന ഒമ്പത് കുപ്പി കള്ളും ഉൾപ്പെടും.
എ.ഐ.ടി.യു.സി യൂനിയന്‍ തൊഴിലാളികള്‍ നേരിട്ട് നടത്തുന്ന കള്ള് ഷാപ്പാണിത്. കനത്ത മഴയെ തുടർന്ന് ഞായറാഴ്ച ഷാപ്പ് നേരത്തെ പൂട്ടി, ജീവനക്കാർ പോയിരുന്നു. കച്ചവടം കുറവായത് കൊണ്ടുകൂടിയാണ് ഷാപ്പ് നേരത്തെ പൂട്ടാൻ തീരുമാനിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. 38 കുപ്പി കള്ളിന് പുറമെ പാകം ചെയ്യാനായി സൂക്ഷിച്ച ഇറച്ചി, കപ്പ, അച്ചാര്‍, മുട്ട, 1,100 രൂപ എന്നിവയും നഷ്ടപ്പെട്ടു.
അതേസമയം മോഷ്ടിക്കപ്പെട്ട കള്ളിൽ രാസപദാർഥം ഒഴിച്ചു കഴിഞ്ഞ വർഷം പരിശോധനയ്ക്ക് ശേഷം മാറ്റിവെച്ച കള്ളും ഉണ്ടെന്ന് ഷാപ്പ് ലൈസൻസി പൊലീസിനോട് പറഞ്ഞു. വീര്യമേറിയതും അപകടകരവുമായ ഈ കള്ള് കുടിച്ചാൽ ജീവൻ അപകടത്തിൽപ്പെടുമെന്നും ഷാപ്പ് ലൈസൻസി പറഞ്ഞു. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
advertisement
എക്സൈസുകാരെ കണ്ട് ഭയന്നോടിയ ആൾ ഡാമിൽ വീണു മരിച്ചു
ഇടുക്കി: കുളമാവിൽ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്നോടിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. കുളമാവ് മുത്തിയുരുണ്ടയാർ സ്വദേശി മലയിൽ ബെന്നി (52 ) ആണ് ഡാമിൽ വീണ് മരിച്ചത്. ബെന്നിയുടെ ഉടസ്ഥതതയിലുള്ള കോഴിക്കടയിൽ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടുന്നതിനിടെ ഡാമിൽ വീണ് മരിച്ചതായാണ് വിവരം. കുളമാവ് പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്തി തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
advertisement
Also Read- നായ കുറുകെ ചാടി; താഴ്ചയിലേക്ക് മറിഞ്ഞ കാർ റബർ മരത്തിൽ തട്ടിനിന്നു; യുവാവ് അത്ഭുതകരമായി രക്ഷപെട്ടു
കോഴിക്കടയിൽ അനധികൃത മദ്യ വിൽപന നടക്കുന്നതായുള്ള വിവരത്തെ തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട ബെന്നി ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് സന്ധ്യയോടെയായിരുന്നു സംഭവം. ഓടുന്നതിനിടെ കാൽ വഴുതി ഡാമിലേക്ക് വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
advertisement
ആലുവാപ്പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ആലുവാ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കളമശേരി സ്വദേശി വൈശാഖിനെയാണ് കാണാതായത്. തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തി. മൂന്ന് കൂട്ടുകാരാടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരനാണ് വൈശാഖ്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; ഗൈഡുകളുടെ മാനസികപീഡനം മൂലമെന്ന് ആരോപണം
പാലക്കാട് കൊല്ലങ്കോട് എഞ്ചിനീയറിംഗ് ഗവേഷക വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് പയലൂർമുക്ക് സ്വദേശി കൃഷ്ണകുമാരിയെ ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണ കുമാരി ആത്മഹത്യ ചെയ്തത് ഗൈഡുമാരായ അധ്യാപകരുടെ പീഡനംമൂലമാണെന്ന് വീട്ടുകാർ ആരോപിച്ചു.
advertisement
കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിൽ 2016 മുതൽ ഗവേഷക വിദ്യാർത്ഥിയായ കൃഷ്ണകുമാരിയെ, ഗൈഡുമാരായ അധ്യാപകർ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് സഹോദരി രാധിക ആരോപിച്ചത്. കൃഷ്ണകുമാരിയുടെ ഗവേഷണ പ്രബന്ധം അധ്യാപകർ നിരസിച്ചതായും 20 വർഷം കഴിഞ്ഞാലും ഗവേഷണം തീരില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായും ഇവർ പറയുന്നു.
അധ്യാപകരുടെ മാനസിക പീഡനത്തെക്കുറിച്ച്, ഡീനിന് പരാതി നൽകിയിരുന്നതായും ഇവർ പറയുന്നു. കോളേജിലെ എന്‍ രാധികയാണ് കൃഷ്ണകുമാരിയുടെ നിലവിലെ ഗൈഡ്. കോളേജിലെ സിന്ധു തമ്പാട്ടിയായിരുന്നു മുൻഗൈഡ്. ഇരുവരും കൃഷ്ണകുമാരിയ്ക്ക് ആവശ്യമായ പിന്തുണ നൽകിയില്ലെന്ന് വീട്ടുകാർ പറയുന്നു.
advertisement
ഇരുപത് വർഷം കഴിഞ്ഞാലും ഗവേഷണം തീരില്ലെന്ന് ഗൈഡുമാർ പറഞ്ഞത് വിദ്യാർത്ഥിനിയെ മാനസികമായി തളർത്തിയിരുന്നു. കൃഷ്ണ കുമാരിയെ ഹോസ്റ്റലിൽ കയറാൻ അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.
Location :
First Published :
Sep 13, 2021 9:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഷാപ്പ് കുത്തിത്തുറന്ന് കള്ളും ഭക്ഷണവും പണവും മോഷ്ടിച്ചു; 38 കുപ്പി കള്ള് കള്ളൻമാർ കൊണ്ടുപോയി









