ആസാമിൽ കോവിഡ് കെയർ സെന്ററിലെ ജൂനിയർ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേർ കൂടി അറസ്റ്റിലായി. ഇതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. ഹൊജായ് ജില്ലയിലെകോവിഡ് കെയർ സെന്ററിലെ ഡോക്ടറാണ് ആക്രമണത്തിന് ഇരയായത്. ചികിത്സയിൽ കഴിയുന്ന ഡോക്ടറെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സന്ദർശിച്ചു.
ജോലിക്കിടെ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷ പ്രതിനിധി സംഘവുമായും മുഖ്യമന്ത്രി ചർച്ച നടത്തി.
രോഗികളുടെ ബന്ധുക്കളിൽ നിന്നും ഡോക്ടർമാർക്കെതിരെ അടുത്തിടെ ഉണ്ടായ ആക്രമണ സംഭവങ്ങൾ ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയെക്കുറിച്ച് ഏറെ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്‌ആർസി) ആസാം ചീഫ് സെക്രട്ടറി, പോലീസ് ജനറൽ, അസം സർക്കാർ എന്നിവരോട് നിർദ്ദേശിച്ചിരുന്നു. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
ചികിത്സയിൽ കഴിയുന്ന ഡോക്ടറെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സന്ദർശിച്ചപ്പോൾ
അസമിലെ ഹൊജായ് ജില്ലയിലെ ഒഡാലി കോവിഡ് -19 കെയർ സെന്ററിൽ രോഗി മരിച്ചതിനെത്തുടർന്നാണ് യുവ ഡോക്ടറെ ജനക്കൂട്ടവും ബന്ധുക്കളും ക്രൂരമായി മർദ്ദിച്ചത്. ഡോ. സ്യൂജ് കുമാർ സേനാപതി എന്ന ഡോക്ടറാണ് മർദ്ദനത്തിനിരയായത്.
ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഡോ. സ്യൂജ് കുമാർ സേനാപതി ഒഡാലി മോഡൽ ആശുപത്രിയിലെത്തിയത്. ഇതിനിടെ രോഗിയുടെ അവസ്ഥ ഗുരുതരമാണെന്ന് രോഗിയുടെ ബന്ധുക്കൾ പരാതിപ്പെട്ടു. ഇതിനു പിന്നാലെ രോഗി മരിച്ചു. ഇതോടെയാണ് ബന്ധുക്കൾ ആശുപത്രിയിലെ ഫർണിച്ചറുകൾ നശിപ്പിക്കുകയുംതന്നെ ആക്രമിക്കുകയും ചെയ്തതെന്ന് ഡോക്ടർ സ്യൂജ് കുമാർ സേനപതി പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.